ഇസ്രായേൽ അനുകൂലിയായ ലോക (കു)പ്രശസ്ത യുദ്ധ ചരിത്രകാരനായ (military historian) റോബർട്ട് എ പെപ് പറയുന്നത്, ഇസ്രായേൽ ഗാസക്കെതിരെ യുദ്ധം തുടങ്ങിയിട്ട് 57 ദിവസം പിന്നിടുമ്പോഴേക്കും രണ്ടാംലോക മഹായുദ്ധകാലത്ത് ജർമ്മനിയിൽ പ്രയോഗിക്കപ്പെട്ടതിനേക്കാൾ കൂടുതൽ ബോംബുകൾ ഗസ്സയിൽ വർഷിച്ചു കഴിഞ്ഞു എന്നാണ്. ജര്‍മ്മനിയിലെ ഒരു സിറ്റിയുടെ വലിപ്പം പോലുമില്ല ഗാസയ്ക്ക്. മനുഷ്യകുലം കണ്ടതിൽവച്ച് ഏറ്റവും വലിയ ബോംബിംഗാണ് അവിടെ നടന്നത്. എന്നിട്ടും, യുദ്ധം തീരാത്തത് എന്തുകൊണ്ടാണ്? ബന്ദികളെ മോചിപ്പിക്കാൻ ഇനിയും കഴിയാത്തത് എന്തുകൊണ്ടാണ്?
ഗാസയെന്ന ഇട്ടാവട്ട സ്ഥലത്തെ തീവ്രവാദികളെയെല്ലാം നിമിഷങ്ങള്‍ക്കൊണ്ട് ഉന്മൂലനം ചെയ്ത്, ബന്ദികളെയെല്ലാം ഉടന്‍ ജീവനോടെ മോചിപ്പിക്കുമെന്നായിരുന്നു യുദ്ധം തുടങ്ങുന്നതിനു മുന്‍പ് നെതന്യാഹു പറഞ്ഞിരുന്നത്. യുദ്ധം തുടങ്ങിയിട്ട് 113 ദിവസം കഴിഞ്ഞു. വെറും 22 ലക്ഷം മനുഷ്യർ മാത്രമാണ് ഗസ്സയിൽ ഉണ്ടായിരുന്നത്. അതിൽ 21 ലക്ഷത്തോളം പേർ കുടിയിറക്കപ്പെട്ടു. അവരുടെ 90 ശതമാനം വീടുകളും ബോംബിട്ടു തകര്‍ത്തു. 24000 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേൽ പിടിച്ചു കൊണ്ടു പോയ യുവാക്കളുടെ എണ്ണം വ്യക്തവുമല്ല. പക്ഷെ, ബന്ദികള്‍ എവിടെ...? പേരുകേട്ട ഇസ്രയേല്‍ പട്ടാളത്തിന്‍റെ കാല്‍സ്പര്‍ഷമേല്‍ക്കാത്ത ഒരു തരി മണ്ണുപോലും ഗാസയില്‍ ഉണ്ടാവില്ല. പതിനായിരക്കണക്കിനു പട്ടാളക്കാര്‍ 113 ദിവസം അരിച്ചുപെറുക്കിയിട്ടും ബന്ദികളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ബന്ദികളെ മോചിപ്പിക്കാന്‍ യുദ്ധം അവസാനിപ്പിക്കുകയല്ലാതെ വേറെ ഒരു മാര്‍ഗ്ഗവും ഇല്ലെന്ന് ഇസ്രായേലിന്‍റെ യുദ്ധ ക്യാബിനറ്റ് അംഗവും കരസേന മുൻമേധാവിയുമായ ഗാഡി ഐസൻകോട്ട് പറഞ്ഞുകഴിഞ്ഞു. യുദ്ധ തന്ത്രം പാളിയെന്ന് സമ്മതിക്കാന്‍ ഇസ്രായേലില്‍ ഇനി നെതന്യാഹു മാത്രമാണ് ബാക്കിയുള്ളത്. എന്നിട്ടും, യുദ്ധം തീരാത്തത് എന്തുകൊണ്ടാണ്? ബന്ദികളെ മോചിപ്പിക്കാൻ ഇനിയും കഴിയാത്തത് എന്തുകൊണ്ടാണ്?
ഗാസയിൽ ഹമാസ് ബന്ദികളാക്കിയ ഉറ്റവരെ ഉടന്‍ മോചിപ്പിക്കണം എന്ന ആവശ്യവുമായി ഇരകളുടെ കുടുംബാംഗങ്ങള്‍ ഇസ്രായേൽ പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് നിരാഹാര സമരം തുടങ്ങി. തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി അവര്‍ ഈജിപ്ഷ്യൻ അധികൃതരുമായി ചര്‍ച്ച ചെയ്യുന്ന സ്ഥിതി വരെയുണ്ടായി. ഇപ്പോഴൊരു തെരഞ്ഞെടുപ്പ് ഇസ്രായേലില്‍ നടന്നാല്‍ നെതന്യാഹു എട്ടു നിലയില്‍ പൊട്ടുമെന്നാണ് ഒരു ഏജന്‍സി നടത്തിയ സര്‍വ്വേ പറയുന്നത്. ഇതുവരെ ഇസ്രായേലിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്ന സഖ്യ കക്ഷികളും ഇടഞ്ഞു തുടങ്ങി. ഹമാസിനെ ഉണ്ടാക്കിയതും, അവരെ ശക്തരാക്കിയതും ഇസ്രായേല്‍ ആണെന്നാണ് യൂറോപ്യൻ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞൻ ജോസെപ് ബോറെൽ ആരോപിച്ചത്. എന്നിട്ടും, യുദ്ധം തീരാത്തത് എന്തുകൊണ്ടാണ്? ബന്ദികളെ മോചിപ്പിക്കാൻ ഇനിയും കഴിയാത്തത് എന്തുകൊണ്ടാണ്?
സ്വാതന്ത്ര്യവും പൗരാവകാശവും ചവിട്ടിമെതിക്കുന്ന, സാംസ്‌ക്കാരികവും ജൈവികവുമായ വൈവിദ്ധ്യങ്ങളെ ഉന്മൂലനം ചെയ്യുന്ന ഒരു തീവ്രവാദി രാഷ്ട്രവും ഇന്നേവരെ ദീര്‍ഘകാലം നിന്നിട്ടില്ല. അതുകൊണ്ട്, ചോദ്യങ്ങള്‍ ഇനിയുമുയരും. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും കോര്‍പറേറ്റുകളും രാജ്യാന്തര ഉടമ്പടികളും നിയമവ്യവസ്ഥകളും കുമ്പിട്ടു നില്‍ക്കാവുന്ന എന്തു തരം പ്രഭാവമാണ് ഇസ്രയേല്‍ എന്ന തെമ്മാടി രാഷ്ട്രത്തിനുള്ളത് എന്ന് ലോക മാധ്യമങ്ങള്‍ തുറന്നെഴുതും. ഇസ്രയേല്‍ എന്ന ഹിംസ്രജന്തു മുറിവേല്‍പ്പിക്കുന്ന പലസ്തീനിലെ നിരാലംബരായ ജനതയ്ക്കൊപ്പം ഒരു നിമിഷ നേരത്തേക്കെങ്കിലും ലോകജനത ഒരുമിച്ചുനില്‍ക്കും. മനുഷ്യാവകാശങ്ങളുടെ പതാക പാറിപ്പറക്കും. സാമ്രാജ്യത്വം തുലയും.