പൗരത്വ നിയമ ഭേതഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് ഗവർണർ. നടപടിക്കെതിരെ സംസ്ഥാന സർക്കാറിനോട് വിശദീകരണം തേടുമെന്ന് ഗവർണർ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റൂൾസ് ഓഫ് ബിസിനസ് പാലിക്കാത്തതിലാണ് ഗവർണർ വിശദീകണം തേടുക. വാർത്താസമ്മേളനത്തിൽ ഗവർണർ റൂൾസ് ഓഫ് ബിസിനസ് വായിച്ചു. കേന്ദ്ര നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമ്പോൾ ഗവർണറെ അറീയിക്കണം. ചട്ടപ്രകാരം ഇത് മുഖ്യമന്ത്രിയുടെ ചുമതലയാണ്. ഗവർണറുടെ അധികാരത്തെ മറികടന്ന് മുഖ്യമന്ത്രിക്ക് പ്രവർത്തിക്കാനാവില്ല. ഗവർണറുടെ ചുതമല എന്തെന്ന് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമപ്രകാരമാണ് താൻ പ്രവർത്തിക്കുന്നത്. വ്യത്യസ്ത നിലപാടും വിയോജിപ്പും സ്വാഭാവികമാണ്. നിയമവും ഭരണഘടനയും ഏല്ലാത്തിനും മുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടന പ്രകാരം സംസ്ഥാനത്തിന്‍റെ തലവൻ ഗവർണറാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടിരുന്നു. ദില്ലിയിൽ വാർത്താ ഏജൻസിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാം അതേസമയം ഈ വിവരം നിയമാനുസൃതം ഗവർണറെ അറീയിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
പൗരത്വ നിയമ ഭേതഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടുത്ത വിമർശനം കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. നിയമത്തിനെതിരെ കോടതിയെ സമീപിച്ച സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഗവർണർ അഭിപ്രായപ്പെട്ടത്. ഇത്തരം നടപടിക്ക് മുമ്പ് ഗവർണറെ വിവരം അറിയിക്കണം. ഭരണഘടന പദവിയിലുള്ള ഗവർണർ മാധ്യമങ്ങളിലൂടെയല്ല ഈ വിവരം അറിയേണ്ടത്. ഇത് കടുത്ത പ്രോട്ടോക്കാൾ ലംഘനമാണ്. കോടതിയെ സമീപച്ചത് ഭരണഘടനാപരമാണോ എന്ന് പരിശോധിക്കും. നിയത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിന് താൻ എതിരല്ല. ഭരണഘടനാ പ്രകാരം സർക്കാറിന് അതിനുള്ള അവകാശമുണ്ട്. പക്ഷെ ഗവർണറെ നിയമാനുസൃതം വിവരം ധരിപ്പിക്കണമായിരുന്നെന്നും ഗവർണർ വ്യക്തമാക്കി.