കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പി ചിദംബരം. കോൺഗ്രസിന് സംഘടനാ ദൗർബല്യം സംഭവിച്ചെന്നാണ് ബിഹാർ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും സൂചിപ്പിക്കുന്നതെന്ന് ചിദംബരം അഭിപ്രായപ്പെട്ടു ബീഹാറിൽ പാർട്ടിയുടെ ശേഷി നോക്കാതെ കൂടുതൽ സീറ്റുകളിൽ മത്സരിച്ചെന്നും ദൈനിക് ഭാസ്കറിന് നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞു.
ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു. കൊവിഡ് പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും ശക്തമായ പ്രചാരണ ആയുധങ്ങൾ കോൺഗ്രസിന് ഉപയോഗപ്പെടുത്താനായില്ല.
ബിഹാറിൽ മാഹാസഖ്യത്തിന് ജയസാധ്യതയുണ്ടായിരുന്നു. വിജയത്തിന് അടുത്തെത്തിയിട്ടും തോൽവിനേരിട്ടത് പരിശോധിക്കേണ്ടതാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ ജയം നേടിയത് അടുത്തകാലത്താണെന്ന് ഓർക്കേണ്ടതാണ്-ചിദംബരം പറഞ്ഞു.
ചെറിയ പാർട്ടികകളാണെങ്കിലും താഴേത്തട്ടിൽ സംഘടനാപരമായി ശക്തരാണെങ്കിൽ വിജയിക്കാൻ കഴിയുമെന്ന് സിപിഐ-എംഎൽ, എഐഐഎം തുടങ്ങിയ പാർട്ടികൾ തെളിയിച്ചു. എൻഡിഎക്ക് തുല്യമായ വോട്ടകൾ മഹാസഖ്യത്തിന് ലഭിച്ചിരുന്നു. പക്ഷെ എൻഡിഎയെ തോൽപ്പിക്കാനായില്ല. താഴെ തട്ടിൽ സംഘടനയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. തേജശ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിലെ ഏറ്റവും ദുർബലമായ കണ്ണി കോൺഗ്രസായിരുന്നന്ന് ചിദംബരം അഭിപ്രായപ്പെട്ടു. കോൺഗ്രസ് അതിന്റെ സംഘടനാ ശക്തിയേക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിച്ചു. ബിജെപിയോ സഖ്യകക്ഷികളോ 20 വർഷമായി കൈയ്യടക്കിവെച്ചിരിക്കുന്ന 25 സീറ്റുകൾ കോൺഗ്രസിന് നൽകി. ഇത്തരം സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കാൻ പാടില്ലായിരുന്നു . 45 സീറ്റുകളിൽ മാത്രമെ കോൺഗ്രസ് മത്സരിച്ചാൽ മതിയായിരുന്നു.
ബീഹാർ തെരഞ്ഞെടുപ്പ് ഫലം കേരളം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാൾ, അസം എന്നിവിടങ്ങളിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്. എ ഐ സി സി പ്രസിഡന്റായി ആരെയാണ് തെരഞ്ഞെടുക്കുകയെന്ന് പറയാനാവില്ല. ആർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും ചിദംബരം പറഞ്ഞു.