ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കോൺഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതിയെ കണ്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുളള സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. അമിത് ഷായെ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താന്‍ അടിയന്തരമായി ഇടപെടണമെന്ന് രാഷ്ട്രപതിക്ക് നല്‍കിയ നിവേദനത്തില്‍ കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു. ഡല്‍ഹിയിലെ അക്രമം തടയാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
"കേന്ദ്ര സംസ്ഥാന സർക്കാറുകൾ മൗനത്തിലായിരുന്നു. ഭരണഘടന അധികാരം ഉപയോഗിച്ച് നടപടി സ്വീകരിക്കണം. ആഭ്യന്തര മന്ത്രി കൃത്യ വിലോപം കാണിച്ചുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അതിനാൽ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടണം". കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ഡല്‍ഹിയില്‍ കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ സംഭവിച്ച കാര്യങ്ങള്‍ ആശങ്കാജനകമാണെന്നും അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന സംഭവവികാസങ്ങള്‍ രാഷ്ടപതിയെ ധരിപ്പിച്ചെന്ന് മന്‍മോഹന്‍സിങ് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പരാജയമാണ് ഇതിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സോണിയ ഗാന്ധി, മന്‍മോഹന്‍സിങ് എന്നിവര്‍ക്ക് പുറമേ ചിദംബരം, ഗുലാംനബി ആസാദ്, കെ സി വേണുഗോപാല്‍, മല്ലികാര്‍ജ്ജുന ഖാര്‍ഗെ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നു. രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയാണ് നേതാക്കന്മാര്‍ രാഷ്ട്രപതിയെ കണ്ടത്.