ഡൽഹിയിൽ കൊവിഡ് കേസുകളുടെ വർദ്ധനവ് അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച യോഗം ചേരും. ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കാണ് യോഗം. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും. രോഗത്തിൻറെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ യോഗം ചർച്ച ചെയ്യും.
ദില്ലിയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടായതിന് ശേഷം രണ്ടാം തവണയാണ് അമിത് ഷാ ഇടപെടുന്നത്. കഴിഞ്ഞ ജൂൺ-ജൂലൈ മാസങ്ങളിൽ ഡൽഹിയിൽ കൊവിഡ് കേസുകളിൽ വലിയ വർധനയുണ്ടായപ്പോഴാണ് മുൻപ് അമിത് ഷാ യോഗം വിളിച്ചത്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ 7,340 പുതിയ കോവിഡ് -19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 96 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണ നിരക്കാണ്. ഇതോടെ ദേശീയ തലസ്ഥാനത്ത് ആകെ കേസുകൾ 4,82,170 ആയി. ഡൽഹിയിൽ 44,456 പേർ ചികിത്സയിലാണ്. 7,519 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗത്തിന്റെ മൂന്നാം തരംഗം 10 ദിവസത്തിനുള്ളിൽ നിയന്ത്രണവിധേയമാകുമെന്ന് കെജ്‌രിവാൾ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.