സിബിഐക്ക് സ്വന്തം നിലക്ക് അന്വേഷണം നടത്താൻ ഉണ്ടായിരുന്ന അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ പ്രവര്‍ത്തനത്തിൽ പക്ഷപാതിത്തമുണ്ടെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഉള്ള ആരോപണങ്ങൾ ഇതിനകം തന്നെ ഉയര്‍ന്ന് വന്നിരുന്നു.
ഇനിമുതല്‍ സര്‍ക്കാറിന്റെ അനുമതിയില്ലാതെ സിബിഐക്ക് കേസുകള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. എന്നാല്‍, നിലവില്‍ അന്വേഷണം നടക്കുന്ന കേസുകളെ പുതിയ തീരുമാനം ബാധിക്കുകയുമില്ല. മഹാരാഷ്ട്ര ചത്തീസ്ഗഡ് രാജസ്ഥാൻ പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളുടെ ചുവട് പിടിച്ചാണ് സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം കേരളവും പിൻവലിക്കുന്നത്.
കേരളത്തിൽ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുക്കാൻ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം എടുത്തിരുന്നു. രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി ബിജെപിക്കായി സംസ്ഥാനങ്ങളിൽ ഇടപെടുന്നെന്ന ആരോപണം വ്യാപകമാണ്.
കേസ് അന്വേഷണത്തിന് സർക്കാർ അനുമതിക്കായുള്ള കാലതാമസം ഒഴിവാക്കാൻ സിബിഐക്ക് നൽകിയിരുന്ന പൊതു അനുമതിയാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ പിൻവലിച്ചത്.