കേരളത്തിൽ സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളയാനുളള സർക്കാറിന്റെ നീക്കത്തിന് സിപിഎം പൊളിറ്റ് ബ്യൂറോയുടെ പച്ചക്കൊടി. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാറിന്റെ നടപടികളെ പൊളിറ്റ് ബ്യൂറോ പിന്തുണക്കും. സിബിഐയുടെ അനാവശ്യ ഇടപെടലുകളെ നിയന്ത്രിക്കണമെന്ന് യോഗത്തിൽ പൊതുവായി ആവശ്യം ഉയർന്നു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ചുള്ള നീക്കങ്ങൾക്ക് കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകും. ഇതിൽ കൂടുതൽ ചർച്ചകൾ ഉണ്ടാവില്ല. സിപിഎം സംസ്ഥാന നേതൃത്വമാണ് യോഗത്തിൽ നിർദ്ദേശം മുന്നോട്ട് വെച്ചത്. നിർദ്ദേശം പൊളിറ്റ് ബ്യൂറോ ഏകകണ്ഠേന അംഗീകരിച്ചു.
മഹാരാഷ്ട്ര ചത്തീസ്ഗഡ് രാജസ്ഥാൻ പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളുടെ ചുവട് പിടിച്ചാണ് സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം കേരളവും പിൻവലിക്കുന്നത്.
ബിജെപിയുടെ ഇഷ്ടക്കാരനായ അർണബ് ഗോസാമിയുടെ ചാനൽ പ്രതിസ്ഥാനത്തുള്ള ടിആർപി റേറ്റിംഗ് കേസ് പിടിച്ചെടുക്കാനുള്ള നടപടിക്ക് പിന്നാലെയാണ് സിബിക്കെതിരെ ഉദ്ദവ് താക്കറെ സർക്കാർ രംഗത്തെത്തിയത്. സംസ്ഥാനത്തെ കേസുകൾ അന്വേഷിക്കാൻ മുൻകൂർ അനുമതി വേണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി ബിജെപിക്കായി സംസ്ഥാനങ്ങളിൽ ഇടപെടുന്നെന്ന ആരോപണം വ്യാപകമാണ്.
കേസ് അന്വേഷണത്തിന് സർക്കാർ അനുമതിക്കായുള്ള കാലതാമസം ഒഴിവാക്കാൻ സിബിഐക്ക് നൽകിയിരുന്ന പൊതു അനുമതിയാണ് മഹാരാഷ്ട്ര അടക്കമുളള സംസ്ഥാനങ്ങൾ പിൻവലിച്ചത്. ദില്ലി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലീഷ്മെന്റ് ആക്ടിലെ സെക്ഷൻ 6 പ്രാകാരമാണ് അനുമതി പിൻവലിച്ചത്.