2018-19 വർഷത്തിൽ രാജ്യത്തെ വൻകിട വ്യവസായികളിൽ നിന്ന് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബിജെപിക്കെന്ന് റിപ്പോർട്ട്. 698.1 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോർമ്സിന്റെ പുതിയ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസ് ആണ് രണ്ടാം സ്ഥാനത്ത്. 122.5 കോടി രൂപയാണ് കോൺഗ്രസിന്റെ നേട്ടം. ടാറ്റാ ഗ്രൂപ്പിന്റെ പിന്തുണയുള്ള പ്രോഗ്രസ്സീവ് ഇലക്ട്രൽ ട്രസ്റ്റാണ് ഏറ്റവും കൂടുതൽ സംഭാവന നൽകിയതെന്നും റിപ്പോർട്ട് സൂചിപ്പിച്ചു. 455.15 കോടി രൂപയാണ് കമ്പനി സംഭാവന നൽകിയത്. 2014ൽ ബിജെപി അധികാരത്തിൽ വരുന്നതിന് തൊട്ടുമുൻപുള്ള സാമ്പത്തിക വർഷം മുതൽ പാർട്ടിക്കുള്ള സംഭാവനകളിൽ വൻ വർധനവുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
2012-19 കാലഘട്ടത്തിൽ 2319.49 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്. അത് മൊത്തം സംഭാവനകളുടെ 82 ശതമാനമാണ്. കോൺഗ്രസിന് 376 കോടിയും എൻസിപിക്ക് 69.81 കോടിയും തൃണാമൂൽ കോൺഗ്രസിന് 45 കോടിയും സിപിഎമ്മിന് 7.5 കോടിയും സിപിഐക്ക് 1.59 കോടിയുമാണ് ലഭിച്ചത്.