നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ആത്മഹത്യതന്നെയെന്ന് ഡൽഹി എയിംസിലെ ഡോക്ടർമാർ. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കേസ് അന്വേഷിക്കുന്ന സിബിഐക്ക് ഡോക്ടർമാർ കൈമാറി. സുശാന്ത് സിംഗിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കളുടെ പാരാതിയെ തുടർന്ന് സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് കേസ് സിബിഐ അന്വേഷിക്കുന്നത്. തുടർന്നാണ് മരണത്തിൽ മെഡിക്കോ ലീഗൽ റിപ്പോർട്ട് എയിംസ് ഡോക്ടർമാരിൽ നിന്ന് തേടിയത്. സെപ്റ്റംബർ 28ന് വൈകീട്ടാണ് എയിംസ് സിബിഐക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
എയിംസ് ഡോക്ടർമാരുടെ റിപ്പോർട്ട് അനുസരിച്ച് നടന്റെ മരണകാരണം കഴുത്തു ഞെരിച്ചതിനാലാണെന്ന് രജ്പുത് കുടുംബത്തിന്റെ അഭിഭാഷകൻ വികാസ് സിംഗ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദങ്ങൾ തെറ്റാണെന്ന് എയിംസിലെ ഡോക്ടമാർ അറിയിച്ചു.
സുശാന്ത് സിംഗിന്റെ ആത്മഹത്യയിലെ പ്രേരണക്കുറ്റം സംബന്ധിച്ചാണ് സിബിഐ അന്വേഷണം ഊർജിതമാക്കി. രണ്ടരമാസമായി തുടരുന്ന അന്വേഷണത്തിൽ സുശാന്തിന്റേത് കൊലപാതകമാണെന്നുള്ളതിന് തെളിവുകൾ സിബിഐക്ക് ലഭിച്ചിട്ടില്ല. ജൂൺ 14 നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ മുംബൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ പോലീസിന്റെ പ്രാഥമിക അന്വേഷണവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും അനുസരിച്ച് തൂങ്ങിമരിച്ചതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടലായിരുന്നു മരണകാരണം.