ഡൽഹി കലാപത്തിൻ്റെ ഗൂഢാലോചനയിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതി ചേർത്തിട്ടില്ലെന്ന് ഡൽഹി പൊലീസ്. പ്രതികളുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകൾ ഉള്ളതെന്നാണ് പൊലീസിന്റെ വിശദീകരണം. യോഗേന്ദ്ര യാദവ്, ജയതി ഘോഷ് എന്നിവരേയും പ്രതിചേർത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തികവിദഗ്ധ ജയന്തി ഘോഷ്, ഡൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദ്, ഡോക്യുമെന്ററി നിർമാതാവ് രാഹുൽ റോയ് തുടങ്ങിയവര്‍ കലാപത്തിനു പ്രേരിപ്പിച്ചു എന്ന് അറസ്റ്റിലായ വിദ്യാർത്ഥികൾ പറഞ്ഞു എന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. പക്ഷെ, നേതാക്കളെ പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം.
അതേസമയം, ഡൽഹി പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നാണ് വാർത്തയോട് സീതാറാം യെച്ചൂരി പ്രതികരിച്ചത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ ബിജെപി ഭയക്കുകയാണെന്നും ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും യെച്ചൂരി ട്വിറ്ററിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പൗരത്വ നിയമ പ്രക്ഷോഭത്തിന്റെ തുടർച്ചയായി വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം പൊട്ടിപുറപ്പെട്ടത്. ആക്രമണങ്ങളിൽ 53 പേരാണ് മരിച്ചത്. 581 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട അസംതൃപ്തി പ്രകടിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ സമരാനുകൂലികളോട് ഇവർ ആവശ്യപ്പെട്ടുവെന്നാണ് കുറ്റപത്രം പറയുന്നത്.