ഡൽഹി കലാപത്തിൻ്റെ ഗൂഢാലോചനയിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് പങ്കെന്ന് അനുബന്ധ കുറ്റപത്രം. സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തികവിദഗ്ധ ജയന്തി ഘോഷ്, ഡൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദ്, ഡോക്യുമെന്ററി നിർമാതാവ് രാഹുൽ റോയ് തുടങ്ങിയവരുടെ പേരുകളും അനുബന്ധ കുറ്റപത്രത്തിലുണ്ട്. ഇവർ കലാപത്തിനു പ്രേരിപ്പിച്ചു എന്ന് അറസ്റ്റിലായ വിദ്യാർത്ഥികൾ പറഞ്ഞു എന്ന് കുറ്റപത്രത്തിൽ പറയുന്നു. നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പൗരത്വ നിയമ പ്രക്ഷോഭത്തിന്റെ തുടർച്ചയായി വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം പൊട്ടിപുറപ്പെട്ടത്. ആക്രമണങ്ങളിൽ 53 പേരാണ് മരിച്ചത്. 581 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട അസംതൃപ്തി പ്രകടിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ സമരാനുകൂലികളോട് ഇവർ ആവശ്യപ്പെട്ടുവെന്നാണ് കുറ്റപത്രം പറയുന്നത്.
കുറ്റപത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സംഭവം ദൌര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ ചെന്നിത്തല യെച്ചൂരി അടക്കമുള്ളവരുടെ പേര് പരാമര്‍ശിക്കുന്നത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ദില്ലി പൊലീസിന്‍റെ ശ്രമമാണെന്ന് കുറ്റപ്പെടുത്തി.
കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു വിദ്യാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യെച്ചൂരി ഉൾപ്പെടെയുള്ളവരുടെ പേര് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.