അമരാവതി: ആന്ധ്രാ തലസ്ഥാനത്തിനായി സ്ഥലം വിട്ടുകൊടുത്ത കര്‍ഷകരുടെ സമരത്തിന്, തുടങ്ങി രണ്ടുമാസം പിന്നിട്ടതോടെ ശക്തിയേറുന്നു. വെറുമൊരു പ്രാദേശിക സമരമായി ദുര്‍ബലപ്പെട്ടു പോകുമെന്ന സംസ്ഥാന സര്‍ക്കാറിന്‍റെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് അമരാവതി കര്‍ഷകരുടെ ഭൂസമരം. തലസ്ഥാന നിര്‍മ്മിതിക്കായി അഞ്ചു വര്‍ഷം മുന്‍പാണ് അമരാവതിയിലെ കര്‍ഷകര്‍ സ്ഥലം വിട്ടു നല്‍കിയത്. തലസ്ഥാന നഗരമായി മാറുമ്പോള്‍ വിട്ടു നല്‍കിയ സ്ഥലത്തിന് അന്നത്തെ വിപണി വിലയുടെ 25 ശതമാനം എത്ര എന്നു കണക്കാക്കി, അത്രയും കൂടി നല്‍കുമെന്നായിരുന്നു കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം.
എന്നാല്‍ ജഗ്മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായതോടെ മൂന്നു തലസ്ഥാനം എന്ന ആശയത്തിലേക്ക് സര്‍ക്കാര്‍ നിലപാട് മാറ്റി. ഇതോടെ വഞ്ചിതരായ കര്‍ഷകര്‍ സമര രംഗത്തിറങ്ങുകയായിരുന്നു. ഒന്‍പത് കേന്ദ്രങ്ങളിലായാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. സമരം ശക്തമായതോടെ ദേശീയ തലത്തിലുള്ള ട്രെയ്ഡ് യുണിയന്‍ നേതാക്കളും രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും അമരാവതിയിലെ കര്‍ഷകരെ അഭിവാദ്യം ചെയ്യാന്‍ നേരിട്ട് എത്തിക്കൊണ്ടിരിക്കുകയാണ്
തെലങ്കാന രൂപികരിക്കപ്പെട്ടതോടെ ആന്ധ്രക്ക് പുതിയ തലസ്ഥാനം കണ്ടെത്തുന്നതി ന്‍റെ ഭാഗമായാണ് പുതിയ തലസ്ഥാന നിര്‍മ്മിതി എന്ന ആശയം സര്‍ക്കാരില്‍ ഉടലെടുത്തത്. നിലവിലുള്ള ചെറു പട്ടണങ്ങളില്‍ നിയമസഭാ മന്ദിരം,നിരവധിയായ ഓഫീസുകള്‍ എന്നിവയ്ക്ക് സൌകര്യമില്ലാത്തതിനാല്‍ ആസൂത്രിത ടൌണ്‍ഷിപ് ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായാണ് അമരാവതിയിലെ കര്‍ഷകരില്‍ നിന്ന് വലിയ വാഗ്ടാനങ്ങള്‍ നല്‍കി 34000 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ 2014 -ല്‍ ഏറ്റെടുത്തത്. 29 ഗ്രാമങ്ങളില്‍ നിന്നായി 30000- ലധികം കര്‍ഷകരില്‍ നിന്നാണ് ഇത്രയും സ്ഥലം സര്‍ക്കാര്‍ കണ്ടെത്തിയത്. ഏറ്റെടുത്ത സ്ഥലം നഗരമായി മാറുമ്പോള്‍ ഭൂമി വിട്ടു നല്‍കിയ കര്‍ഷകര്‍ക്ക് വരാനിരിക്കുന്ന കൂടിയ വിപണി വിലയുടെ 25 ശതമാനം തുക കൂടാതെ പ്രതിവര്‍ഷം പാട്ടത്തുകയും നിശ്ചയിച്ചിരുന്നു.