ഡല്‍ഹിയില്‍ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണ് കൊവിഡ് ബാധിക്കുന്നതെന്ന് പഠനം. സര്‍ക്കാര്‍ ഡല്‍ഹിയിലെ 15,000 താമസക്കാര്‍ക്കിടയില്‍ നടത്തിയ രണ്ടാം ഘട്ട ആന്റിബോഡി പരിശോധനയില്‍ മൂന്നിലൊന്ന് പേര്‍ക്കും കൊവിഡ് ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഏകദേശം 1,50,000 പേര്‍ക്കാണ് ഇതുവരെ ഡല്‍ഹിയില്‍ രോഗം പിടിപെട്ടത്. 4,257 പേര്‍ മരണപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് ആദ്യം നടത്തിയ ഏറ്റവും പുതിയ സർവേയിൽ തലസ്ഥാനത്തെ 32.2% സ്ത്രീകളില്‍ കൊവിഡ് ആന്റിബോഡി കണ്ടെത്തി. കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല. മൊത്തത്തിൽ, പരിശോധിച്ചവരിൽ 29% പേരിലാണ് കൊവിഡ് ആന്റിബോഡി കണ്ടെത്തിയത്. ഇതിനർത്ഥം ദില്ലിയിലെ 20 ദശലക്ഷം ആളുകളിൽ ആറ് ദശലക്ഷം പേർക്ക് വൈറസ് ബാധിച്ച് സുഖം പ്രാപിച്ചു എന്നാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതര്‍ ഉണ്ടായ നഗരങ്ങളിലൊന്നാണ് ദില്ലി. ജൂൺ ആദ്യ വാരങ്ങളില്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം രോഗ വ്യാപനം കൂട്ടുന്നതില്‍ ഒരു ഘടകമായിരുന്നു. എന്നാല്‍ വേഗത്തില്‍ ആ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. ദിവസേനയുള്ള കേസുകളുടെ എണ്ണവും കുറഞ്ഞു.