ശ്രീനിവാസ ഗൗഡ എന്ന പേര് ഇപ്പോള്‍ ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വേഗരാജാവ് ഉസൈൻ ബോൾട്ടിനെ തോൽപ്പിക്കുന്നവന്‍ എന്ന വിശേഷണത്തോടെയാണ് ഗൗഡ വാര്‍ത്തകളില്‍ നിറയുന്നത്. ദക്ഷിണ കന്നഡയിലെ ഉഡുപ്പിയില്‍ നടന്ന കാളപ്പൂട്ട് മത്സരത്തിനിടെയായിരുന്നു ഗൗഡയുടെ റെക്കോഡ് പ്രകടനം. ഉഴുതുമറിച്ച ചെളിക്കണ്ടത്തിലൂടെ പായുന്ന പോത്തുകളെ തളിച്ചുകൊണ്ടാണ് ശ്രീനിവാസ ഗൗഡ ബോൾട്ടിന്‍റെ ലോക റെക്കോര്‍ഡിനെ വെല്ലുവിളിച്ചത്.
28-കാരനായ ശ്രീനിവാസ ഗൗഡ 142.50 മീറ്റർ ദൂരം വെറും 13.62 സെക്കന്റുകൊണ്ടാണ് ഫിനിഷ് ചെയ്തത്. അപ്പോള്‍, നീറുമീറ്റര്‍ ദൂരം 9.55 സെക്കന്‍റില്‍ ശ്രീനിവാസ് പൂര്‍ത്തിയാക്കുമെന്നാണ് സമൂഹമാധ്യമങ്ങളിലെ ഉപയോക്താക്കളുടെ കണക്കുകൂട്ടല്‍. സിന്തറ്റിക് ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ട് തീര്‍ത്ത 100 മീറ്ററിന്റെ മിന്നല്‍ വേഗത്തെയാണ് ചെളിക്കണ്ടത്തിലെ ട്രാക്കില്‍ ഈ കന്നഡക്കാരന്‍ പിന്നിലാക്കിയത്.
അതേസമയം, തന്നെ ലോക താരമായ ഉസൈൻ ബോള്‍ട്ടുമായാണ് താരതമ്യം ചെയ്യുന്നതെന്നും, ബോള്‍ട്ട് ലോകചാമ്പ്യനാണെന്നും താന്‍ ചെളിയില്‍ ഓടുന്നവനാണെന്നുമായിരുന്നു ശ്രീനിവാസയുടെ പ്രതികരണം. ചെളി പുതഞ്ഞ് കിടക്കുന്ന വയലിലൂടെ ഒരു ജോടി പോത്തുകള്‍ക്കൊപ്പം മത്സരാര്‍ത്ഥി ഓടുന്നതാണ് കമ്പള ഓട്ടം. ഈ സീസണില്‍ ഇതുവരെ 29 മെഡലുകള്‍ ശ്രീനിവാസ നേടി കഴിഞ്ഞു.