കിഴക്കൻ ലഡാക്കിലെ സൈനിക ഏറ്റുമുട്ടലിനുശേഷം ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ-യുഎസ് സംയുക്ത നാവിക പരിശീലനം. അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്‌എസ് നിമിറ്റ്‌സിന്റെ നേതൃത്വത്തിൽ യുഎസ് കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പ് തിങ്കളാഴ്ച ഇന്ത്യൻ യുദ്ധക്കപ്പലുകളുമായാണ് നാവികാഭ്യാസം നടത്തിയത്. ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ചായിരുന്നു പരിശീലനം.
മലാക്ക കടലിടുക്കിലൂടെ കടന്നുപോകുന്ന ചൈനയുടെ നിർണായക സമുദ്ര പാതകളിൽ ആധിപത്യം പുലർത്തുന്ന ദ്വീപസമൂഹമാണ് ആൻഡമാൻ നിക്കോബാർ. അവിടെ ജാഗ്വാർ മാരിടൈം സ്ട്രൈക്ക് ഫൈറ്റേഴ്‌സിനെ വിന്യസിച്ച് ഇന്ത്യ ചൈനക്ക് മറ്റൊരു താക്കീത് കൂടെ നൽകിയിട്ടുണ്ട്. ഇന്ത്യയുടെ കിഴക്കൻ തീരത്ത് നിന്ന് 1,200 കിലോമീറ്റർ അകലെയുള്ള ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ കാർ നിക്കോബാർ എയർബേസിൽ ഹാർപൂൺ മിസൈലുകളുമായി സായുധരായ പത്തോളം ജാഗ്വർ വ്യോമസേന നിലയുറപ്പിച്ചിട്ടുണ്ടെന്ന് വിശ്വസ്ത വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ, ജാപ്പനീസ് യുദ്ധക്കപ്പലുകളും കഴിഞ്ഞ മാസം അവസാനം മലാക്കാ കടലിടുക്കിനടുത്ത് നാവിക അഭ്യാസങ്ങൾ നടത്തിയിരുന്നു.