നടന്‍ വിജയിയോട് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണമെന്ന് ആദായനികുതി വകുപ്പ്. മൂന്നു ദിവസത്തിനകം ഹാജരാകാന്‍ നോട്ടീസ് നല്‍കി. ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി വിളിച്ചത്.
നേരത്തെ ആദായനികുതി വകുപ്പ് വിജയ്-യെ മുപ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അതിനു ശേഷം വിജയ് നികുതി വെട്ടിപ്പ് നടത്തിയോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നായിരുന്നു ആദായനികുതി വകുപ്പിന്‍റെ പ്രതികരണം.വിജയ്-യുടെ ചെന്നൈയിലെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ചെന്നൈ യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
അതേസമയം, ബിഗിൽ സിനിമയുടെ നിർമാതാക്കളായ എജിഎസ് എൻർടെയ്ൻമെന്റിന്റെ ഓഫീസിൽ നിന്ന് 77 കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. എജിഎസിന്റെ 20 ഓഫീസുകളിലും, സിനിമാനിർമാണത്തിന് പണം കടം കൊടുക്കുന്ന അമ്പുചെഴിയന്റെ ഓഫീസിലും വിജയ്-യുടെ വീട്ടിലും കൂടാതെ അദ്ദേഹത്തിന്റെ ചെന്നൈയിലെ രണ്ടു വീട്ടിലുമാണ് റെയ്ഡ് നടന്നത്. വിജയ്-യുടെ സാളിഗ്രാമിലെ വീട്ടിലെ പരിശോധന കഴിഞ്ഞ ബുധനാഴ്ച രാത്രി അവസാനിച്ചിരുന്നു.