ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 24 മണിക്കൂര്‍ പിന്നിട്ടിട്ടും തെരഞ്ഞെടുപ്പിന്‍റെ വോട്ടിംഗ് ശതമാനം പുറത്തുവിടാതിരിക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇത്തരം നീക്കങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി ഇത്ര സമയം പിന്നിട്ടിട്ടും വോട്ടിംഗ് ശതമാനം പുറത്തുവിടാത്ത നടപടി ഇതാദ്യമാണ്. ഈ കൃത്യവിലോപം മനപൂര്‍വ്വമുള്ളതാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു.
ഡല്‍ഹി നിയമസഭയിലേക്ക് കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുമെന്നാണ് മിക്ക എക്സിറ്റ്പോള്‍ ഫലങ്ങളും പ്രവചിച്ചിരിക്കുന്നത്. ആകെ 70 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ എ.എ.പിക്ക് 53 മുതല്‍ 57 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. എന്നാല്‍ 44 മുതല്‍ സീറ്റുകള്‍ എ.എ.പിക്കും 26 സീറ്റുകള്‍ ബിജെപിക്കും ലഭിക്കുമെന്നാണ് ടൈംസ് നൌ പ്രവചിക്കുന്നത്. 54-59 സീറ്റുകള്‍വരെ നേടി കെജ്‌രിവാൾ സർക്കാർ അധികാരം നിലനിര്‍ത്തുമെന്നാണ് പീപ്പിള്‍സ് പള്‍സിന്‍റെ പ്രവചനം. അനൌദ്യോഗിക കണക്കനുസരിച്ച് അകെ 58% പേരാണ് വോട്ടുരേഖപ്പെടുത്തിയത്. ഇന്ത്യാ ടിവി, ടിവി 9, സുദര്‍ശന്‍ ന്യൂസ്, ഇന്ത്യാ ന്യൂസ്, റിപബ്ലിക് ടിവി തുടങ്ങി എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും എ.എ.പിയുടെ വിജയം തന്നെയാണ് പ്രവചിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ വോട്ടിംഗ് ശതമാനം വൈകിക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളാണ് ഉള്ളതെന്ന് എ.എ.പി നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചു. വോട്ട് എണ്ണുമ്പോള്‍ 45 സീറ്റുകള്‍ നേടി ബിജെപി അധികാരത്തില്‍ വരുമെന്നും അപ്പോള്‍ തെരഞ്ഞെടുപ്പു യന്ത്രത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഇതുതമ്മില്‍ കൂട്ടിവായിക്കണമെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടക്കാന്‍ സാധ്യതയുണ്ട് എന്ന് എ.എ.പി നേരത്തെ തന്നെ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇ.വി.എം മെഷീനുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമുകള്‍ക്കു മുന്നില്‍ എ.എ.പി പ്രവര്‍ത്തകര്‍ കാവല്‍ നില്‍ക്കുകയാണ്.