ഒടുവിൽ കേരളാ ബ്ലാസ്റ്റേഴ്സ് കലിപ്പടക്കി. തൊട്ടതെല്ലാം പൊന്നാക്കിയ ബ്ലാസ്റ്റേഴ്സ് 5 - 1 ന് ഹൈദരാബാദ് എഫ് സിയെ തവിട് പൊടിയാക്കിയാണ് കൊച്ചിയിലെ കളിക്കളം വിട്ടത്. ക്യാപ്റ്റൻ ഒഗ്ബച്ചെയുടെ ഇരട്ട ഗോളിൻ്റെ പിൻബലത്തിലാണ് ഹൈദരാബാദിനെ തകർത്തത്. ബ്ലാസ്റ്റേഴ്സിൻ്റെ 7 വർഷത്തെ ചരിതത്തിലെ ഏറ്റവും വലിയ വിജയമാണിത്. ജയത്തോടെ 11 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് ലീഗിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.
മുന്നേറ്റനിരയിൽ ഒഗ്ബച്ചേയും മെസി ബൗളിയെയും ഇറക്കി നയം വ്യക്തമാക്കിയ കോച്ച് അൽകോ ഷെട്ടോരിയെ ഞെട്ടിച്ചു കൊണ്ടാണ് ഹൈദരാബാദ് തുടക്കമിട്ടത്. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് പതിനാലാം മിനുട്ടിൽ ഹൈദരാബാദിൻ്റെ ബോബോ ബ്ലാസ്റ്റഴ്സ് വല കുലുക്കി. വലതു പ്രതിരോധത്തിൽ റാക്കിപ്പിൻ്റെ ദൗർബല്യം മുതലെടുത്ത് ബോബൊയും മാഴ്‌സിലോണയും ആക്രമണങ്ങൾ ഒന്നിനു പുറകെ ഒന്നായി തൊടുത്തു വിട്ടു.
ഡിഫൻസീവ് മിഡ്ഫീൽഡിലെ നിയന്ത്രണം പതിയെ മൊസ്തഫ ഏറ്റെടുത്തതോടെ ബ്ലാസ്റ്റേഴ്സിൻ്റെ തലവര മാറിത്തുടങ്ങി. 30-ാം മിനുട്ടിൽ സൈവർലൂണിൻ്റെ ത്രൂപ്പാസ് സ്വീകരിച്ച് പ്രതിരോധത്തെയും ഗോൾകീപ്പർ കട്ടിമണിയെയും കബളിപ്പിച്ച് ഒഴിഞ്ഞ പോസ്റ്റിലേക്ക് ഒഗ്ബച്ചെ നിറയൊഴിതോടെയാണ് ബ്ലാസ്റ്റേഴ്‌സ് പടയോട്ടം ആരംഭിച്ചത്. തുടർന്ന് കളിക്കളത്തിൽ 80-ാം മിനുട്ടുവരെ ബ്ലാസ്റ്റേഴ്സ് മാത്രമാണ് ഉണ്ടായത്. തുടർച്ചയായ ആക്രമണങ്ങളിൽ ഹൈദരാബാദ് പ്രതിരോധം ഇളകിയാടി. ഗോൾ കീപ്പർ കട്ടി മണിയുടെ മണ്ടത്തരങ്ങൾ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമാക്കി. പ്രതിരോധ താരം വാൾകോ ഡ്രോബറോവും, നർസറിയുടെ ക്രോസിന് കാൽ വെച്ച് മെസിയും ഇടവേളക്ക് മുമ്പ് സ്കോർ 3-1 ആക്കി.
ഇടവേളക്ക് ശേഷവും കളിക്കളത്തിലെ ആധിപത്യത്തിൽ മാറ്റമുണ്ടായില്ല. പ്രതിരോധം - സൈവർലൂൺ, മിഡ്ഫീൽഡ് - മൊസതഫ , അറ്റാക്കിങ്ങ് - മെസി എന്നീ വിദേശീയർ അടക്കി ഭരിച്ചതോടെ ഹൈദരാബാദ് താരങ്ങൾ കാഴ്ചക്കാരായി. 59-ാം മിനുട്ടിൽ സത്യ സെൻ സിങ്ങിൻ്റെ ഒറ്റയാൾ മുന്നേറ്റത്തിൽ കട്ടി മണി പതറിയപ്പോൾ ഗോൾ നില വീണ്ടും ഉയർന്നു. 75-ാം മിനുട്ടിൽ മെസിയുടെ ടീം സ്പിരിറ്റിൽ പന്ത് അളന്ന് മുറിച്ച് കിട്ടിയപ്പോൾ ഒഗ് ബച്ചേക്ക് രണ്ടാം ഗോൾ അനായാസമായി. ജയം ഉറപ്പാക്കി ബ്ലാസ് റ്റേഴ്സ് റ്പ്രതിരോധത്തിലേക്ക് തിരിഞ്ഞപ്പോഴേക്കും ഹൈദരാബാദിന് തിരിച്ചടിക്കാനുള്ള കരുത്ത് നഷ്ടപ്പെട്ടിരുന്നു. അവസാന മിനുട്ടിൽ സൈവർലൂണിൻ്റെ ഗോൾ ലൈൻ സേവ് മാത്രമാണ് ഹൈദരാബാദ് ഓർക്കാൻ ബാക്കിവെച്ചത്. പരിക്കുമാറി തിരിച്ചെത്തിയാൽ കളി മാറുമെന്ന കോച്ചിൻ്റെ ആത്മവിശ്വസമാണ് കളിക്കളത്തിൽ അന്വർത്ഥമായത്. ഒഗ്ബച്ചെയാണ് ഹീറോ ഓഫ് ദി മാച്ച്. ബ്ലാപ്റ്റേഴ്സിൻ്റെ അടുത്ത മത്സരം ലീഗിലെ ഒന്നാം സ്ഥാനക്കാരായ അമാർ തൊമാർ കൊൽക്കത്തയുമായാണ്.