ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരളാ ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യ വിദേശതാരത്തെ പ്രഖ്യാപിച്ചു. ഉറൂഗ്വേക്കാരനായ അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയ താരം. ഓസ്ട്രേലിയൻ ലീഗ് ചാമ്പ്യൻമാരായ മെൽബൺ സിറ്റി ക്ലബിൽ നിന്നാണ് ലൂണ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ലൂണയുമായി കരാറിലെത്തിയ വിവരം ബുധനാഴ്ച അർദ്ധരാത്രിയാണ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
അറ്റാക്കിംഗ് മിഡ് ഫീൽഡർ, വിങ്ങർ എന്നീ പൊസിഷനുകളിൽ ഉപയോഗപ്പെടുത്താവുന്ന കളിക്കാരനാണ് ലൂണ. രണ്ട് വർഷത്തേക്കാണ് കരാർ. ലൂണയുടെ പ്രതിഫലം ബ്ലാസ്റ്റേഴ്സ് വെളിപ്പെടുത്തിയിട്ടില്ല. അപ്രതീക്ഷിതമായാണ് ഉറുഗ്വൻ താരവുമായി ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയത്. ഫുട്ബോൾ നിരീക്ഷകർക്കോ ബ്ലാസ്റ്റേഴ്സ് ആരാധകർക്കോ ലൂണയുടെ സൈനിംഗ് സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
29- കാരനായ അഡ്രിയാൻ ലൂണ 2009-ൽ തന്റെ ജന്മനാടായ ഡിഫെൻസർ സ്പോർട്ടിംഗ് ക്ലബിലാണ് കരിയർ ആരംഭിച്ചത്. രണ്ട് വർഷത്തിന് ശേഷം സ്പെയിനിലെ മുൻനില ക്ലബായ എസ്പാനിയോളുമായി കരാറിലെത്തി. വെനാഡോസ്, വെരാക്രൂസ് എന്നീ സ്പാനിഷ് ക്ലബുകളിലും കളിച്ചു. 2019-ൽ മെൽബൺ സിറ്റിയിലെത്തി. മെൽബൺ സിറ്റിക്കായി 51 തവണ ജേഴ്സിയണിഞ്ഞ ലൂണ എട്ട് ഗോളുകൾ നേടിയിട്ടുണ്ട്. മികച്ച ഗോൾ അസിസ്റ്റുകൾ നൽകാൻ കഴിവുള്ള താരമാണ് ലൂണ. ടീമിൽ നിന്ന് ഒഴിവാക്കിയ മിഡ്ഫീൽഡർ അർജന്റീനിയൻ താരം ഫെക്കുണ്ടോ പെരേരക്ക് പകരമായാണ് ലൂണ ടീമിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട പ്രകടനം പ്രകടനം കാഴ്ച വെച്ച കളിക്കാരനായിരുന്നു ഫെക്കുണ്ടോ. എന്നാൽ പരിക്ക് കാരണം ഏതാനും മത്സരങ്ങളിൽ മാത്രമെ ഫെക്കുണ്ടോ ആദ്യ ഇലവനിൽ സ്ഥനം പിടിച്ചിരുന്നുള്ളു.
ഉറുഗ്വേയുടെ അണ്ടർ 17, 20 ദേശീയ ടീമിനായി ലൂണ കളിച്ചിട്ടുണ്ട്. 2009 ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തിയ ഉറുഗ്വേക്കായി ലൂണ രണ്ട് ഗോളുകൾ നേടി.2011 ഫിഫ അണ്ടർ 20 ലോകകപ്പിൽ കളിച്ച ലൂണ ടൂർണമെന്റിൽ ഉറുഗ്വേ നേടിയ ഏക ഗോളിന് ഉടമയായി.
കഴിഞ്ഞ സീസണിൽ ടീമിലെടുത്ത 6 വിദേശതാരങ്ങളെയും ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയിരുന്നു. വിദേശ താരങ്ങളെ റിലീസ് ചെയ്തതായി കേരളാ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഗാരി ഹൂപ്പർ, ഫെക്കുണ്ടോ പെരേയ, ജോർഡൻ മറേ, കോസ്റ്റ നമനീസു, വിസന്റെ ഗോമസ്, ബേക്കറി കോനെ എന്നീ കളിക്കാരെയാണ് റിലീസ് ചെയ്തത്. പ്രതീക്ഷക്കൊത്ത് ഉയരാത്തതിനാലാണ് മുഴുവൻ വിദേശികളെയും ഒഴിവാക്കിയത്. സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ് നേരിട്ടാണ് കഴിഞ്ഞ സീസണിലേക്ക് വിദേശ കളിക്കാരെ തെരഞ്ഞെടുത്തത്.
അതേസമയം, ടീമിന്റെ പ്രീ സീസൺ ക്യാമ്പ് കൊച്ചിയിൽ ആരംഭിച്ചു. ഐഎസ്എല്ലിൽ പ്രീ സീസണൻ ക്യാമ്പ് ആരംഭിച്ച ആദ്യ ടീമാണ് ബ്ലാസ്റ്റേഴ്സ്. ഹർമൻ ജ്യോത് ഖബ്രയാണ് ഈ സീസണിൽ ടീമിലെത്തിയ മറ്റൊരു താരം. ബാംഗ്ലൂർ എഫ് സിയിൽ നിന്നാണ് ഖബ്രയെ ബ്ലാസ്റ്റേഴ്സിലെത്തിയത്. പ്രതിരോധ നിരയിൽ കളിക്കുന്ന ഖബ്ര പഞ്ചാബ് സ്വദേശിയാണ്.
സെർബിയയിൽ നിന്നുള്ള ഇവാൻ വുക്കുമാനോവിക്കാണ് ടീമിന്റെ പുതിയ പരിശീലകൻ. കിബു വിക്കൂനയുടെ ഒഴിവാക്കിയാണ് പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്സ് നിയമിച്ചത്. കഴിഞ്ഞ സീണിൽ പത്താം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്നാണ് കിബുവിന്റെ സ്ഥാനം തെറിച്ചത്.