ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനോട് അവസാന നിമിഷം സമനില ഗോൾവഴങ്ങി കേരളാ ബ്ലാസ്റ്റേഴ്സ് വിജയം കൈവിട്ടു. കളി കഴിയാൻ സെക്കന്റുകൾ മാത്രം ബാക്കിനിൽക്കെയാണ് ഈസ്റ്റ് ബംഗാൾ കേരളത്തിന്റെ വലകുലുക്കിയത്. 11 ആം മത്സരത്തിൽ ജയം മാത്രം ലക്ഷ്യമാക്കി കളിച്ച കേരളത്തിനായിരുന്നു മുൻതൂക്കം. ഗാരി ഹൂപ്പർ, ജോർഡൻ മറെ എന്നിവരെ സ്ട്രൈക്കർമാരായി നിയോഗിച്ചായിരുന്നു കേരളത്തിന്റെ ആക്രമണം. മികച്ച ഫോമിലുള്ള അർജന്റൈൻ താരം ഫക്കുണ്ടോ പെരേയ തുടർച്ചയായി പെനാൽട്ടി ബോക്സിൽ പന്തെത്തിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല.
കളിയുടെ 64 ആം മിനുട്ടിൽ കേരള ഗോൾകീപ്പർ ആൽബിനോ ഗോമസിൽ നിന്ന് ലഭിച്ച ലോങ്ങ് ബോൾ സ്വീകരിച്ച് ബോക്സിലേക്ക് മുന്നേറിയ മറേയെ തടയാൻ ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധ നിരക്കോ ഗോൾ കീപ്പർക്കോ കഴിഞ്ഞില്ല. ഗോൾ നേടിയതോടെ കേരളം ആക്രമണം ശക്തമാക്കി. ഫൈനൽ തേർഡിൽ പന്ത് നിയന്ത്രിക്കാനാകാത്തത് ഗോൾ നേടുന്നതിന് തടസ്സമായി. അവസാന പതിനഞ്ച് മിനുട്ടിൽ ഗോൾ മടക്കാൻ ഈസ്റ്റ് ബംഗാൾ എല്ലാ അടവുകളും പുറത്തെടുത്തു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം കേരളം കോർണർ കിക്ക് വഴങ്ങി. രാഹുൽ കെപിയുടെ പിഴവിലാണ് ഈസ്റ്റ് ബംഗാളിന് അനുകൂലമായി കോർണർ കിക്ക് ലഭിച്ചത്. കോർണർ കിക്കിൽ നിന്ന് ലഭിച്ച പന്ത് ഈസ്റ്റ് ബംഗാളിന്റെ വിദേശ താരം സ്കോട്ട് നെവിൽ കേരളത്തിന്റെ വലയിൽ എത്തിച്ചു. മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേരളത്തിന്റെ സഹൽ അബ്ദുൾ സമദാണ് ഹീറോ ഓഫ് ദി മാച്ച്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
11 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി കേരളം 11 സ്ഥാനത്താണ്. 11 പോയിന്റുമായി ഈസ്റ്റ് ബംഗാൾ 10 സ്ഥാനം നിലനിർത്തി. 10 കളികളിൽ നിന്ന് 25 പോയിന്റോടെ മുംബൈ സിറ്റിയാണ് ലീഗിൽ ഒന്നാമത്. ഇന്ന് മുംബൈ സിറ്റി എഫ്സി ഹൈദരാബാദിനെ നേരിടും.