വടക്കു-കിഴക്കൻ തായ്‌ലൻഡില്‍ 21 പേരെ കൂട്ടക്കൊല ചെയ്ത സൈനികനെ സൈന്യം തന്നെ വധിച്ചു. 12 മണിക്കൂർ നീണ്ട ഏറ്റുമുട്ടലുകള്‍ക്കൊടുവിലാണ് സൈന്യം അക്രമിയെ കീഴ്പെടുത്തിയത്. തായ്‌ലൻഡിലെ പ്രധാന നഗരമായ നഖോൺ രച്ചസീമയിലെ ഷോപ്പിങ് മാളിൽ കയറിക്കൂടിയ അക്രമി നിരവധിപേരെ ബന്ദികളാക്കിയിരുന്നു. 33 പേർക്കു പരുക്കേറ്റു. കൂട്ടക്കൊലയുടെ ദൃശ്യങ്ങൾ അക്രമി തൽസമയം സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
കമാൻഡിംഗ് ഓഫീസറെ ആക്രമിച്ച് കീഴ്പെടുത്തി സൈനിക ക്യാമ്പിൽ നിന്ന് തോക്കും വെടിക്കോപ്പുകളും സൈനിക വാഹനവും മോഷ്ടിച്ചുകൊണ്ടാണ് അക്രമിയായ സൈനികന്‍ ക്യാമ്പില്‍ നിന്നും പുറത്തുകടന്നത്. തുടര്‍ന്ന് കാണുന്ന സ്ഥലങ്ങളിലെല്ലാം വെടിവെയ്പ്പ് നടത്തിയാണ് അക്രമി മാളില്‍ എത്തിയത്. കൂട്ടക്കൊല ലൈവ് സ്ട്രീം ചെയ്ത കൊലയാളി തൽസമയ ചിത്രങ്ങളും ‘ഞാൻ കീഴടങ്ങണോ?’, ‘മരണത്തിൽ നിന്നാർക്കും രക്ഷപ്പെടാനാകില്ല’ തുടങ്ങിയ കുറിപ്പുകളും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. കൊലയാളിയുടെ അക്കൗണ്ട് ഫെയ്സ്ബുക് പിന്നീട് നീക്കം ചെയ്തു.