പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിന്റെ ഹർജിയിന്മേൽ ഗവർണർ കേന്ദ്രസർക്കാറിന് റിപ്പോർട്ട് നൽകും. റിപ്പോർട്ട് തയ്യാറാക്കാനായി രാജ്ഭവനില്‍ ചർച്ചകൾ ആരംഭിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ് അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തി. വിഷയത്തിൽ ഗവർണർ പ്രാഥമിക റിപ്പോർട്ട് കേന്ദ്രത്തിന് അയച്ചതായാണ് സൂചന.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം നൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാറിന് നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി നൽകാൻ കേന്ദ്രസർക്കാർ ഒരുമാസത്തെ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം നൽകിയ ഹർജിയുടെ പകർപ്പ് നേരത്തെ അറ്റോർണി ജനറൽ കൈപ്പറ്റിയിരുന്നു. ഗവർണർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേന്ദ്രസർക്കാർ സുപ്രീം കോടതിയുടെ നോട്ടീസിന് മറുപടി നൽകുക.
ഗവർണറുടെ റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്ന് അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ട ആവശ്യം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.