കാസർഗോഡ് ചെമ്പിരിക്ക ഖാസി സി.എം അബ്ദുള്ള മൗലവിയുടെ മരണം ആത്മഹത്യയല്ലെന്ന് സിബിഐ. അപകടമോ അസ്വാഭാവിക മരണമോ ആകാമെന്നാണ് സിബിഐ-യുടെ നിഗമനം. അതേസമയം മരണം കൊലപാതകമാണെന്ന് കരുതാനുള്ള പ്രാഥമിക തെളിവുകൾ ലഭിച്ചിട്ടില്ലെന്നും സിബിഐ വ്യക്തമാക്കി. എറണാകുളത്തെ സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം യൂണിറ്റിലെ ഡെപ്യൂട്ടി സൂപ്രണ്ടാണ് പുതിയ റിപ്പോർട്ട് സമർപ്പിച്ചത്.
മരണം ആത്മഹത്യയെന്നാണ് മുമ്പ് സിബിഐ കോടതിയിൽ സമർപ്പിച്ച ആദ്യ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ആദ്യ രണ്ട് റിപ്പോർട്ടുകളും തള്ളിയ കോടതി വിശദമായ അന്വേഷണത്തിന് നിർദ്ദേശിക്കുകയായിരുന്നു.
2010 ഫെബ്രുവരി 15-നാണ് ചെമ്പിരിക്ക കുടുക്കക്കല്ലിന് സമീപം ഖാസിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും 2010 മാർച്ച് 24-ന് സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിടുകയായിരുന്നു.