കൊഹിമ: നാഗാലാന്‍ഡിലെ ആറു ജില്ലകളിലെ ജനങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചെന്ന് റിപ്പോർട്ട്. പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ഏഴ് ഗോത്രവര്‍ഗക്കാരുടെ സംഘടനയുടെ ഉന്നത ബോഡിയായ ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ അനിശ്ചിതകാല ബന്ദ് പ്രഖ്യാപിച്ചിരുന്നു. വോട്ട് ചെയ്യാന്‍ ആരുമെത്തിയിലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മേഖലയില്‍ സംഘര്‍ഷാവസ്ഥയില്ല.
ആറു ജില്ലകളിലായി നാലു ലക്ഷത്തിലധികം വോട്ടര്‍മാരുണ്ട്. ഇവിടെ പോളിങ് സ്റ്റേഷനുകളിൽ 738 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സംഘടന പോതുജനങ്ങളോട് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിനാൽ വോട്ട് ചെയ്യാന്‍ ജനങ്ങള്‍ ബൂത്തിലെത്തുന്നില്ല. രാവിലെ 11 മണി വരെ ആരും വോട്ട് രേഖപ്പെടുത്തിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകീട്ട് നാലു മണിയോടെ പോളിങ് അവസാനിക്കുകയും ചെയ്തു. വര്‍ഷങ്ങളായി അവഗണിക്കപ്പെടുകയാണ് എന്ന് ചൂണ്ടിക്കാട്ടി 2010 മുതല്‍ പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യവുമായി സംഘടന രംഗത്തുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചാങ്, കൊന്യാക്, സാങ്തം, ഫോം, യിംഖിയുങ്, ഖിയാംനിയുങ, തിഖിർ എന്നീ ജില്ലകളിലെ ജനങ്ങളാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. ഇവിടെ നാഗ ഗോത്രങ്ങളാണ് കൂടുതലായും ഉള്ളത് . ഇവരെ കൂടാതെ സുമി ഗോത്രത്തിലെ ഒരു വിഭാഗവും പ്രത്യേക സംസ്ഥാന പദവി വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്.
എൻഡിഎയുടെ ഭാഗമായ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും കോൺഗ്രസും തമ്മിലാണ് ഇവിടെ മത്സരം. തെരഞ്ഞെടുപ്പ് സമയത്ത് അനാവശ്യ സ്വാധീനം ചെലുത്താനുള്ള ശ്രമമാണെന്നും രാജ്യത്തെ തെരഞ്ഞെടുപ്പ് തടസപ്പെടുത്തുന്നത് കുറ്റകരമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ആർ വ്യാസൻ പറഞ്ഞു.