കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പൗരത്വത്തിന് അപേക്ഷിച്ചാൽ അഭയാർഥികളും നുഴഞ്ഞുകയറ്റക്കാരുമായി മുദ്രകുത്തപ്പെടുമെന്നും അപേക്ഷിക്കുന്നതിന് മുൻപ് ആയിരം തവണ ആലോചിക്കണമെന്നും മമതാ ബാനർജി പറഞ്ഞു. ലോകസഭ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായി ബിജെപി നടപ്പാക്കിയ പൗരത്വ ഭേദഗതിയില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നും ഹബ്രയിൽ നടന്ന പൊതുയോഗത്തിനിടെ അവർ പറഞ്ഞു.
'പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് ഒരു 'ലൂഡോ നീക്കമാണ്'. ഇതിലൂടെ രാജ്യത്ത് അശാന്തി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. ഇത് ഒരു പൗരന്റെ അവകാശങ്ങള്‍ തട്ടിയെടുക്കാനുള്ള നീക്കമാണ്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ നിങ്ങള്‍ക്ക് അവകാശങ്ങള്‍ നല്‍കുമെന്നാണ് ബിജെപിയുടെ വാദം. എന്നാൽ പൗരത്വത്തിന് അപേക്ഷിക്കുന്ന നിമിഷം മുതൽ നിങ്ങൾ രാജ്യത്തെ നിയമവിരുദ്ധ കുടിയേറ്റക്കാരായി മുദ്രകുത്തപ്പെടും. പൗരത്വം നല്‍കുമോ ഇല്ലയോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. നിങ്ങളുടെ സ്വത്തുക്കള്‍, അടിസ്ഥാന അവകാശങ്ങള്‍ എല്ലാം ഇല്ലാതായി നിങ്ങള്‍ തടവിലാക്കപ്പെട്ടേക്കാം. അതുകൊണ്ട് അപേക്ഷിക്കുന്നതിന് മുന്‍പ് നല്ലവണ്ണം ആലോചിക്കണം" - മമത ബാനർജി പറഞ്ഞു. ബംഗാളിൽ സിഎഎ നടപ്പാക്കാൻ സമ്മതിക്കില്ലെന്നും തന്‍റെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇവിടെ മാനവികതയാണ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. അഭയാർത്ഥികളെ ഒരു രാജ്യത്തുനിന്നും കുടിയൊഴിപ്പിക്കരുതെന്നും പുറത്താക്കരുതെന്നും ഐക്യരാഷ്ട്രസഭ പറയുന്നുണ്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം സംഘടിപ്പിക്കും. കേരളവും തമിഴ്നാടും സിഎഎ നടപ്പാക്കില്ലെന്ന നയം നേരത്തെ വ്യക്തമാക്കിയിരുന്നു.