ഡല്‍ഹി: മണിപ്പൂരിന് പിന്നാലെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി അസമും അരുണാചൽ പ്രദേശും. അരുണാചൽപ്രദേശില്‍ യാത്ര നടത്താനുള്ള അനുമതി തേടി കോണ്‍ഗ്രസ് കമ്മിറ്റി സർക്കാറിനു നൽകിയ അപേക്ഷയിൽ ഇനിയും തീരുമാനമായില്ല. അസമിലെ ജോർഹട്ടിൽ കണ്ടെയ്നർ പാർക്കിങ് അനുവദിക്കുന്നില്ല. മജൗലിയിലേക്ക് പോകാൻ ജല ഗതാഗത സംവിധാനം അനുവദിക്കുന്നില്ല. മജൗലി ദ്വീപിലേക്ക് എത്താന്‍ ജങ്കാർ, ബോട്ട് തുടങ്ങിയ സൗകര്യങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസിന്‍റെ ആരോപണം. പക്ഷേ എത്ര വിലക്കേര്‍പ്പെടുത്തിയാലും യാത്രയുമായി മുന്നോട്ട് പോകുമെന്ന് പാര്‍ട്ടി വ്യക്തമാക്കി.
ഞായറാഴ്ച തുടങ്ങുന്ന യാത്ര മണിപ്പൂരിലെ തൌബാലിൽ നിന്ന് ആരംഭിക്കും. ആദ്യം പാലസ് ഗ്രൗണ്ടിൽ ഉദ്ഘാടന ചടങ്ങിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചെങ്കിലും നിബന്ധനകളോടെ അനുമതി നൽകുകയായിരുന്നു. വളരെ കുറച്ച് പേരെ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടുള്ളൂ. എത്ര പേര്‍ പങ്കെടുക്കുമെന്നും അവരുടെ വിശദ വിവരങ്ങളും മുന്‍കൂട്ടി നല്‍കണമെന്നും സർക്കാർ അറിയിച്ചു. അന്നേ ദിവസം മുഖ്യമന്ത്രിയുടെ പരിപാടി പാലസ് ഗ്രൗണ്ടിൽ ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. 20-ന് ഇട്ടനഗറിൽ വെച്ച് രാഹുൽ ഗാന്ധി വിദ്യാർഥി, കർഷക പ്രതിനിധികളുമായി കൂടി കാഴ്ച്ച നടത്തും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യാത്രക്കിടെ നേതാക്കള്‍ക്ക് രണ്ട് ജില്ലകളില്‍ താങ്ങാനുള്ള അനുമതിയും അസം സർക്കാർ നിഷേധിച്ചതായി കോൺഗ്രസ് ആരോപിച്ചു. അസമിലെ ധെമാജി ജില്ലയിലെ സ്കൂൾ മൈതാനിയിൽ തങ്ങാൻ ആദ്യം അനുമതി നല്‍കിയെങ്കിലും പിന്നീട് അത് പിന്‍വലിച്ചു. ജോർഹട്ട് ജില്ലയിലെ കോളജ് ഗ്രൗണ്ടിൽ തങ്ങാനുള്ള അനുമതിയും നല്‍കിയിട്ടില്ല. രാത്രികളില്‍ കണ്ടെയ്‌നർ വാഹനങ്ങൾ പാർക്ക് ചെയ്‌ത് താമസിക്കാനായിരുന്നു ഗ്രൗണ്ടുകള്‍ ആവശ്യപ്പെട്ടത്. അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ പാർക്കു ചെയ്യാനായി വ്യക്തികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പിന്തുണ തേടുകയാണെന്ന് അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ പറഞ്ഞു.