കൊച്ചി: ജാതീയത ഛർദ്ദിച്ച് സ്വയം അപഹാസ്യനായി നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാര്‍. ജാതി വ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിയിലുളളവര്‍ക്ക് മണ്ണില്‍ കുഴികുത്തി അതില്‍ കഞ്ഞി ഒഴിച്ചുകൊടുത്തിരുന്ന സമ്പ്രദായത്തെക്കുറിച്ച് നൊസ്റ്റാള്‍ജിയയോടെ ഓര്‍ക്കുന്ന കൃഷ്ണകുമാറിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അഞ്ച് മാസം മുന്‍പ് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലില്‍ വന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
'പണ്ട് ഞാനൊക്കെ എറണാകുളം തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന കാലത്ത് പറമ്പൊക്കെ വൃത്തിയാക്കാന്‍ ആളുകള്‍ വരും. വലിയ പണിയാണ് പറമ്പൊക്കെ വൃത്തിയാക്കുക എന്നത്. അവര്‍ രാവിലെ ഒരു കട്ടന്‍ചായയൊക്കെ കുടിച്ചായിരിക്കും വരിക. ഒരു പതിനൊന്ന് മണിയാകുമ്പോഴേക്ക് ഇവര്‍ക്ക് പഴഞ്ചോറ് മതി. അന്ന് അമ്മ കുറച്ച് പഴഞ്ചോറും കറികളും എടുത്തുവച്ചിരിക്കും. അന്ന് അവര് പണി ചെയ്ത പറമ്പില്‍ തന്നെ ചെറിയ കുഴിയെടുക്കും. അരയടി താഴ്ച്ചയില്‍ ഒരു കുഴി. അതില്‍ വട്ടയില അല്ലെങ്കില്‍ ചേമ്പിന്റെ ഇലയെടുത്തിടും. ഇതിലോട്ട് പഴഞ്ചോറും എല്ലാ കറികളും ഇട്ടുകൊടുക്കും. ഇവരിത് കൈ വച്ച് ഉടയ്ക്കും. ശേഷം പ്ലാവിലയെടുത്ത് ചുരുട്ടിയിട്ട് ഈര്‍ക്കിലിയെടുത്ത് കുത്തീട്ട് അതുവെച്ച് കഴിക്കും. എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവരാ ജോലിയെടുത്ത് വിയര്‍ത്ത് മുഖമൊക്കെ കഴുകീട്ട് വിശപ്പോടെ വന്ന് അത് കഴിക്കുന്നത് കാണുമ്പോള്‍ ഒരു കൊതി വരും'- എന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വീഡിയോ വൈറലായതോടെ വന്‍ വിമര്‍ശനമാണ് കൃഷ്ണകുമാറിനെതിരെ ഉയരുന്നത്. കൃഷ്ണകുമാറിന്റെ വാക്കുകള്‍ അപമാനകരമാണെന്നും ഇവിടുത്തെ ജാതിമേല്‍ക്കോയ്മയെ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നുമാണ് വിമര്‍ശനം. ഏതോ പ്രാകൃത കാലത്ത് ജനിച്ചുജീവിച്ചവരെപ്പോലെ സംസാരിക്കുന്ന നടന്‍ കൃഷ്ണകുമാറിനെയൊക്കെ പരാമര്‍ശിക്കേണ്ടിവരുന്നതുപോലും ലജ്ജാകരമാണെന്നായിരുന്നു എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ശാദരക്കുട്ടി പറഞ്ഞത്.
കുഴിയില്‍ നിന്ന് പ്ലേറ്റില്‍ ഭക്ഷണം കഴിക്കാനുളള അവകാശം ആരും ദാനം തന്നതല്ലെന്നും അതിനു പിന്നില്‍ വേദനിപ്പിക്കുന്ന പോരാട്ടങ്ങളുടെ ചരിത്രമുണ്ടെന്നുമായിരുന്നു അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമായ കുക്കു ദേവകിയുടെ പ്രതികരണം. ഒരു ജനതയുടെ ആത്മാഭിമാനത്തിനു നേര്‍ക്കാണ് അയാൾ കത്തി കുത്തിയിറക്കിയതെന്നും മാപ്പുപറയാതെ വിടില്ലെന്നുമാണ് സാമൂഹ്യ പ്രവര്‍ത്തകയായ മൃദുലാദേവി പറഞ്ഞത്.