ഡല്‍ഹി: വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല. ക്യാംപസില്‍ നിരാഹാര സമരമോ ധര്‍ണയോ മറ്റ് പ്രതിഷേധങ്ങളോ നടത്തിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇരുപതിനായിരം രൂപ വീതം പിഴയിടും. മുദ്രാവാക്യങ്ങള്‍ ദേശവിരുദ്ധമെന്ന് കണ്ടെത്തിയാല്‍ പതിനായിരം രൂപയാണ് പിഴ. പരിഷ്‌കരിച്ച പെരുമാറ്റച്ചട്ടത്തിലാണ് (ചീഫ് പ്രോക്ടര്‍ ഓഫീസ് മാന്വല്‍) ഇക്കാര്യം പറയുന്നത്. നേരത്തെ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, പ്രോക്ടര്‍ തുടങ്ങിയവരുടെ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകളുടെ നൂറ് മീറ്റര്‍ പരിധിയില്‍ പ്രതിഷേധം നടത്തുന്നത് നിരോധിച്ചിരുന്നു.
2023 നവംബറില്‍ അംഗീകരിച്ച പുതുക്കിയ ചീഫ് പ്രോക്ടര്‍ ഓഫീസ് മാന്വല്‍ (സിപിഒ) പ്രകാരം ക്ലാസ് മുറികളും ലാബുകളും ഉള്‍പ്പെടെയുളള അക്കാദമിക് കെട്ടിടങ്ങളുടെ നൂറ് മീറ്റര്‍ പരിധിയിലുളള പ്രതിഷേധങ്ങള്‍ക്ക് നിരോധനമേർപ്പെടുത്തി. സമരം ചെയ്താല്‍ 20,000 രൂപയും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചാല്‍ 10,000 രൂപയും പിഴ ഈടാക്കും. രണ്ട് സെമസ്റ്റര്‍ വരെ ക്യാംപസില്‍ നിന്ന് പുറത്താക്കുകയും ചെയ്യും. പോസ്റ്ററുകള്‍, ലഖുലേഖകള്‍ എന്നിവയില്‍ മോശം ഭാഷ ഉപയോഗിച്ചാലും ജാതി- വര്‍ഗീയ വേര്‍തിരിവുകളുണ്ടാക്കുന്ന പ്രയോഗങ്ങള്‍ നടത്തിയാലും 10,000 രൂപ പിഴയിടും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അധികൃതരുടെ അനുവാദമില്ലാതെ ക്യാംപസില്‍ നവാഗതര്‍ക്കുളള സ്വാഗതപാര്‍ട്ടികള്‍, യാത്രയയപ്പ് പരിപാടികള്‍, ഡിജെ പാര്‍ട്ടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. ഇത്തരത്തില്‍ പരിപാടി സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആറായിരം രൂപയാണ് പിഴ. സര്‍വ്വകലാശാലയ്ക്കുളളില്‍ പുക വലിച്ചാല്‍ അഞ്ഞൂറ് രൂപ പിഴ. മദ്യപാനം, ലഹരി ഉപയോഗം എന്നിവയ്ക്ക് 8,000 രൂപയാണ് പിഴ. സര്‍വ്വകലാശാല അംഗങ്ങളുടെ വസതിയ്ക്ക് പുറത്തുന്ന പ്രതിഷേധങ്ങള്‍ക്കും വിലക്കുണ്ട്.
അതേസമയം, പുതുക്കിയ സിപിഒയ്‌ക്കെതിരെ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ രംഗത്തെത്തി. വിയോജിപ്പുകളെ അടിച്ചമര്‍ത്താനുളള സര്‍വ്വകലാശാല അധികൃതരുടെ നീക്കത്തിന്റെ ഭാഗമാണ് പുതിയ സര്‍ക്കുലറെന്നും വിദ്യാര്‍ത്ഥി പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് പോലും പിന്തിരിപ്പിക്കുകയാണെന്നും യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു.