കോഴിക്കോട്: ജെറുസലേം തലസ്ഥാനമായ ഫലസ്തീൻ രാജ്യം നിലനിർത്തുന്നതിന് ഇന്ത്യയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബൂ അൽഹൈജ. ഹമാസ് എന്ന സംഘടന ഒരിക്കലും തീവ്രവാദികളല്ലെന്നും അവർ സ്വാതന്ത്ര്യ സമര പോരാളികളാണെന്നും അദ്‌നാൻ അബൂ അൽഹൈജ പറഞ്ഞു. മറ്റു രാജ്യങ്ങളില്‍ കയ്യേറ്റം നടത്തുന്നവരാണ് തീവ്രവാദികളെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീന്‍-ഇസ്രായേല്‍ രാജ്യങ്ങള്‍ക്കിടയില്‍ മധ്യസ്ഥരായി ഇന്ത്യ ഉണ്ടാകണമെന്നും 1967 പോലെ ജെറുസലേം തലസ്ഥാനമായ ഫലസ്തീൻ നിലനിർത്തുന്നതിന് സഹായം പ്രതീക്ഷിക്കുന്നതായും അദ്‌നാൻ അബൂ അൽഹൈജ പറഞ്ഞു. കോഴിക്കോട്ട് നടന്ന ശിഹാബ് തങ്ങള്‍ കര്‍മശ്രേഷ്ഠ പുരസ്‌കാര വിതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള ബന്ധം വളരെ ശക്തവും ചരിത്രപരമായി മുന്നിട്ടു നില്‍ക്കുന്നതുമാണ്. ഇന്ത്യയുടെ കൂടുതല്‍ പിന്തുണ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. നിലവില്‍ ഫലസ്തീന്‍ ജനങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഭക്ഷണവും വെള്ളവും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. '- അദ്‌നാൻ അബൂ അൽഹൈജ പറഞ്ഞു. റാലികള്‍ ഉള്‍പ്പെടെ നടത്തി ഫലസ്തീന് നല്‍കിയ പിന്തുണയ്ക്ക് കേരളത്തിന് പ്രത്യേക നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇസ്രായേല്‍ നിരത്തുന്ന കണക്കുകളിലധികം സൈനികരെ അവര്‍ക്ക് നഷ്ട്ടപ്പെട്ടിട്ടുണ്ട്. 400 ഇസ്രായേല്‍ സൈനികര്‍ മരിച്ചെന്നും 1000 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഇസ്രയേല്‍ പറയുന്നത്. എന്നാല്‍ അതിലേറെ മരണവും പരിക്കും ഇസ്രയേലിലുണ്ടായിട്ടുണ്ട്. ഇസ്രയേല്‍ സൈന്യം യുദ്ധംചെയ്യാന്‍ ഭയപ്പെടുന്നു'-അദ്‌നാൻ അബൂ അൽഹൈജ കൂട്ടിച്ചേർത്തു.