മതപരമായ ഘോഷയാത്രകളിൽ വാൾ, കുന്തം, തോക്ക് തുടങ്ങിയ ആയുധങ്ങളും വലിയ ഉച്ചഭാഷിണികളും ഉപയോഗിക്കുന്നത് നിരോധിച്ച് ബീഹാര്‍. സാമുദായിക സംഘർഷങ്ങള്‍ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും പോലീസ് സൂപ്രണ്ടുമാർക്കും തീരുമാനം നടപ്പാക്കാനുള്ള ഉത്തരവ് കൈമാറി.
ഈ വർഷമാദ്യം നിരവധി വർഗീയ കലാപങ്ങൾക്ക് ബീഹാർ സാക്ഷ്യം വഹിച്ചിരുന്നു. സര്‍ക്കാര്‍ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണ അനിവാര്യമാണെന്ന് ആഭ്യന്തര വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി കെ അനുപം ഐപിഎസ് പറഞ്ഞു. 'ഉത്സവ വേളകളിലും, മതപരമായ ഘോഷയാത്രകളിലും വലിയ ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് പ്രകോപന പരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നതും ആയുധങ്ങളേന്തി പ്രകടനം നടത്തുന്നതും വർഗീയ സംഘർഷങ്ങള്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് നിയന്ത്രണം കൊണ്ടുവരാതെ മറ്റു വഴിയില്ല' - അദ്ദേഹം വ്യക്തമാക്കി.
സിഖ് മതപരമായ ചടങ്ങുകൾ പോലുള്ള പ്രത്യേക സാഹചര്യങ്ങൾ ഒഴികെ, മതപരമായ ഘോഷയാത്രകളിൽ ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് ആയുധ നിയമപ്രകാരം നിരോധനമുണ്ടെന്ന കാര്യം ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റേതെങ്കിലും മതപരമായ ഘോഷയാത്രയിൽ പ്രത്യേക കാരണത്താൽ വാളോ മറ്റേതെങ്കിലും ആയുധമോ കൈവശം വയ്ക്കേണ്ടി വന്നാൽ, അത് വഹിക്കുന്നയാൾ നേരത്തേ അനുമതി വാങ്ങണം. ഓരോ മതപരമായ ഘോഷയാത്രയ്ക്കും അനുമതി തേടുമ്പോള്‍ 10 മുതൽ 25 വരെ ആളുകൾ അവരുടെ പേര്, വിലാസങ്ങൾ, ആധാർ നമ്പറുകൾ എന്നിവയും അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം എന്നും ഉത്തരവില്‍ പറയുന്നു.