ന്യൂയോര്‍ക്ക്: ഫലസ്തീനിലെ അധിനിവേശ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ യുഎന്നിന്റെ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്ത് ഇന്ത്യ. കിഴക്കന്‍ ജെറുസലേം ഉള്‍പ്പെടെയുളള അധിനിവേശ ഫലസ്തീന്‍ പ്രദേശത്തും അധിനിവേശ സിറിയയിലെ ഗോലാന്‍ കുന്നുകളിലുമുളള അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്ന യുഎന്‍ പ്രമേയത്തെ ഇന്ത്യയടക്കം 145 രാജ്യങ്ങളാണ് അനുകൂലിച്ചത്. ഏഴ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ 18 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യുഎസ്, കാനഡ, ഇസ്രായേല്‍, ഹംഗറി, ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ, നൗറു, മാര്‍ഷല്‍ ദ്വീപുകള്‍ എന്നീ രാജ്യങ്ങളാണ് യുഎന്‍ പ്രമേയത്തെ എതിര്‍ത്തത്.
അടുത്തിടെ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പ്രദേശത്ത് മാനുഷിക സഹായമെത്തിക്കണമെന്നും ആവശ്യപ്പെട്ട് യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. ഇസ്രായേല്‍- ഹമാസ് യുദ്ധം ആരംഭിച്ചതിനുപിന്നാലെ ഇന്ത്യ ഇസ്രായേലിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. 1974-ല്‍, അറബ് രാജ്യങ്ങള്‍ക്കുപുറമെ ഫലസ്തീന്‍ ലിബറലൈസേഷന്‍ ഒര്‍ഗനൈസേഷന്‍ (പിഎല്‍ഒ)യെ ലോകത്ത് ആദ്യമായി അംഗീകരിച്ച രാജ്യമാണ് ഇന്ത്യ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1988-ല്‍ ഫലസ്തീന്‍ രാജ്യത്തെ അംഗീകരിച്ച ആദ്യ രാജ്യവും ഇന്ത്യയായിരുന്നു. 1996-ല്‍ ഗാസയില്‍ ഓഫീസ് തുടങ്ങിയ രാജ്യവും ഇന്ത്യയായിരുന്നു. ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കെന്നപോലെ, ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കുളളതെന്നതുപോലെ ഫലസ്തീന്റെ മണ്ണ് അറബികള്‍ക്കുളളതാണ് എന്നായിരുന്നു ഗാന്ധിജിയുടെ ഉറച്ച നിലപാട്. അതില്‍ ജൂതര്‍ക്ക് യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം ആണയിട്ട് പറഞ്ഞിരുന്നു.
നെഹ്‌റു, ഇന്ദിര മുതല്‍ മന്‍മോഹന്‍ സിംഗ് വരെയുളള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരെല്ലാം ഗാന്ധിയുടെ ഈ നിലപാട് ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിച്ചവരാണ്. എന്നാല്‍ ഇതിനു വിരുദ്ധമായ നിലപാടാണ് അധികാരത്തില്‍ കയറിയ അന്നുമുതല്‍ നരേന്ദ്രമോദി സ്വീകരിച്ചത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണായിരുന്നു ഹമാസിന്റെ ചെറുത്തുനില്‍പ്പു തുടങ്ങിയ അന്നുതന്നെ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുളള അദ്ദേഹത്തിന്റെ പ്രസ്താവന.