പാറ്റ്ന: ബിഹാറിലെ പട്ടികജാതി- പട്ടിക വര്‍ഗ, പിന്നാക്ക- അതിപിന്നാക്ക വിഭാഗങ്ങള്‍ക്കുളള സംവരണം 50-ല്‍ നിന്ന് 65 ശതമാനമാക്കി ഉയർത്താനൊരുങ്ങി നിതീഷ് കുമാര്‍ സർക്കാർ. സാമ്പത്തികമായി ദുര്‍ബലമായ വിഭാഗങ്ങള്‍ക്കുളള കേന്ദ്രസര്‍ക്കാരിന്റെ 10 ശതമാനം സംവരണം കൂടി ഉള്‍പ്പെടുന്നതോടെ ആകെ സംവരണം 75 ശതമാനമാകും. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാതി സംവരണം75 ശതമാനമായി ഉയർത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു.
ഒക്ടോബർ 2ന് പുറത്ത് വിട്ട ജാതി സർവേയുടെ അടിസ്ഥാനത്തിലാണ് ബിഹാർ നിയമസഭയിൽ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്. സർവേയുടെ ഭാഗമായി സാമ്പത്തിക വിവരങ്ങളും ശേഖരിച്ചിരുന്നു. നിലവിൽ ഒബിസി - 12%, ഇസിബി 18%, എസ് സി 16%, എസ്ടി 1%, സ്ത്രീകൾക്ക് 3 ശതമാനവും, പിന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% വുമാണ് സംവരണം. പുതുക്കിയ നിയമ പ്രകാരം പിന്നാക്ക സ്ത്രീകൾക്കുള്ള സംവരണം ഒഴിവാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചു. കൂടാതെ പട്ടികജാതി വിഭാഗക്കാർക്ക് 20 ശതമാനമായും പട്ടികവർഗക്കാർക്ക് 2 ശതമാനമായും ഒബിസി, ഇബിസി വിഭാഗക്കാർക്ക് 30-ൽ നിന്ന് 43 ശതമാനമായും ഉയർത്തി. സാമ്പത്തികമായി പിന്നാക്കം നിൽകുന്ന വിഭാഗക്കാർക്കായുള്ള 10 ശതമാനത്തിൽ മാറ്റമില്ല. ഈ സംവരണത്തിലുള്ള മാറ്റം കൊണ്ട് വന്നത് ഓരോ വിഭാഗങ്ങളുടെയും ജനസംഖ്യയ്ക്കനുസരിച്ചാണ്.
ബിഹാറിലെ ആകെ 13 കോടി ജനസംഖ്യയിൽ 94 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് 6000 രൂപയോ അതിൽ താഴയോ ആണ് വരുമാനമെന്ന് കണ്ടെത്തി. ദാരിദ്ര്യം സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഒരുപോലെ ബാധിച്ചിരിക്കുന്നു. ഇതിൽ ഉയർന്ന ജാതിക്കാരിൽ 25.09 ശതമാനവും ഒബിസി, ഇബിസികളിൽ 33 ശതമാനത്തിലധികവും, എസ്, എസ്ടി വിഭാഗക്കാർക്ക് 42 ശതമാനവുമാണ്. കൂടാതെ 57000 പേർ ഭൂരഹിതരാണെന്നും, 63 ലക്ഷം കുടുംബങ്ങൾക്ക് വീടല്ലന്നും കണ്ടെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ തകർച്ച കൂടിയാണ് ബിഹാറിന് ഇത്തരമൊരു പ്രഹരമേൽക്കാൻ കാരണം, ജനസംഖ്യയുടെ 7 ശതമാനം മാത്രമാണ് ബിരുദധാരികൾ, 9.19 ശതമാനം പേർ മാത്രമാണ് ഹയർ സെക്കന്‍ഡറി വരെ എത്തിയത്.