ബംഗളുരു: കർണാടകയിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണ പിന്തുണയുണ്ടായിരുന്നുവെന്ന പരാമർശത്തിൽ മലക്കംമറിഞ്ഞ് മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ. ബിജെപി-ജെഡിഎസ് സഖ്യത്തിന് കേരളത്തിലെ സിപിഎമ്മിന്റെ പിന്തുണയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ജെഡിഎസ് കേരളാ ഘടകം സിപിഎമ്മിനൊപ്പമാണ് നിൽക്കുന്നതെന്നാണ് പറഞ്ഞതെന്നും എച്ച് ഡി ദേവഗൗഡ പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
'സിപിഎമ്മിനെക്കുറിച്ചുളള എന്റെ പ്രസ്താവനയിൽ ആശയക്കുഴപ്പമുണ്ടായി. എന്റെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കൾ ഞാൻ പറഞ്ഞ കാര്യമല്ല മനസിലാക്കിയത്. കേരളത്തിലെ സിപിഎം ബിജെപി- ജെഡിഎസ് സഖ്യത്തെ പിന്തുണയ്ക്കുന്നുവെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ബിജെപിയുമായി സഖ്യമുണ്ടായതിനുശേഷം കർണാടകയ്ക്ക് പുറത്തുളള പാർട്ടി ഘടകങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. കേരളത്തിലെ പാർട്ടി ഘടകം എൽഡിഎഫ് സർക്കാരുമായി യോജിച്ചുപോവുകയാണ് എന്നാണ് ഞാൻ പറഞ്ഞത്. ഞാൻ പറഞ്ഞതിൽ സിപിഎം നേതാക്കൾ വ്യക്തത തേടേണ്ടിയിരുന്നു'- എച്ച് ഡി ദേവഗൗഡ എക്‌സിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും ബിജെപിയെയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു ദേവഗൗഡയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെതിരെ പ്രതിഷേധിച്ച സി എം ഇബ്രാഹിമിനെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നും നീക്കിയതിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് പിണറായി വിജയന്റെ പൂര്‍ണ പിന്തുണ ലഭിച്ചുവെന്ന് എച്ച് ഡി ദേവഗൗഡ പറഞ്ഞത്. ജെഡിഎസ് കേരളാ ഘടകവും സഖ്യനീക്കത്തെ പിന്തുണച്ചുവെന്നും സഖ്യത്തിന് പിണറായി വിജയന്റെ അംഗീകാരമുളളതിനാലാണ് ഇപ്പോഴും ജെഡിഎസിന്റെ എംഎല്‍എ മന്ത്രിയായി തുടരുന്നതെന്നും ദേവഗൗഡ പറഞ്ഞിരുന്നു.