ഡല്‍ഹി: ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം. ഇന്ത്യാ സഖ്യത്തില്‍ നിന്നുളള 16 നേതാക്കളുള്‍പ്പെട്ട പ്രതിനിധി സംഘം ഡല്‍ഹിയിലെത്തി ഫലസ്തീന്‍ അംബാസഡറെ കാണുകയും ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളും അന്തസ്സും ഉറപ്പാക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പങ്ക് ഊന്നിപ്പറയുന്ന പ്രമേയവും പാസാക്കി. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാനും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളും അന്തസ്സും മാനിക്കാനും അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് പ്രമേയത്തില്‍ പറയുന്നു.
'ഗാസയില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇത് വംശഹത്യക്കുളള ശ്രമമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിരപരാധികളായ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതും വീടുകള്‍ തകര്‍ക്കപ്പെടുന്നതും തടയണമെന്നും പരസ്പരമുളള ശത്രുത എത്രയുംവേഗം അവസാനിപ്പിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു'- എന്നും പ്രമേയത്തില്‍ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടന 1967-ല്‍ പറഞ്ഞതുപ്രകാരം ഇസ്രായേല്‍ കയ്യടക്കിവെച്ചിരിക്കുന്ന ഫലസ്തീന്റെ പ്രദേശങ്ങള്‍ അവര്‍ക്ക് വിട്ടുനല്‍കുകയാണ് വേണ്ടതെന്നും പ്രമേയത്തില്‍ ഊന്നിപ്പറയുന്നു. അങ്ങനെയല്ലാതെ ഇസ്രായേല്‍- ഫലസ്തീന്‍ പ്രശ്‌നത്തിന് ഒരിക്കലും അവസാനമുണ്ടാകില്ലെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജനങ്ങളുടെ ശബ്ദം പുറത്തുവരുന്നതിനോട് ഇന്ത്യന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നും ഇന്ത്യയില്‍ വ്യത്യസ്തമായ ശബ്ദമുണ്ടെന്ന് ഫലസ്തീന്‍ അംബാസഡറെ അറിയിക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രതിനിധി സംഘം എത്തിയതെന്നും സി പി ഐ (എംഎല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കല്‍ ഭട്ടാചാര്യ പറഞ്ഞു. ജനങ്ങളുടെ ശബ്ദം സമാധാനത്തിനുവേണ്ടിയാണെന്നും ഫലസ്തീന്‍ ജനതയുടെ മാതൃരാജ്യത്തിനുവേണ്ടിയുളള അവകാശത്തിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ മുഴുവന്‍ ഇസ്രായേലിനൊപ്പമാണെന്ന സന്ദേശം നല്‍കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റെന്നും യഥാര്‍ത്ഥത്തില്‍ ഇന്ത്യ ഫലസ്തീനൊപ്പമാണെന്നും ബഹുജന്‍ സമാജ് പാര്‍ട്ടി എംപി ഡാനിഷ് അലി പറഞ്ഞു.