ഡല്‍ഹി: ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് അഫ്ഗാനിസ്ഥാന്‍ എംബസി. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിക്കാത്തതിനാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് എംബസി അറിയിച്ചു. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മില്‍ ദീര്‍ഘകാലമായുളള ബന്ധവും സൗഹൃദവുമാണുളളതെന്നും വളരെയധികം ആലോചിച്ചാണ് ദുഖകരമായ ഈ തീരുമാനമെടുത്തതെന്നും അഫ്ഗാന്‍ എംബസി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
'അഗാധമായ നിരാശയോടെയും സങ്കടത്തോടെയുമാണ് ഡല്‍ഹിയിലെ അഫ്ഗാനിസ്ഥാന്‍ എംബസി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്. ഇന്ത്യയിലെ നയതന്ത്ര പിന്തുണയുടെ അഭാവവും അഫ്ഗാനില്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഇല്ലാത്തതും മൂലം ഞങ്ങളുടെ രാജ്യത്തെയും അവിടുത്തെ പൗരന്മാരുടെയും താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതില്‍ ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ പോരായ്മകള്‍ അംഗീകരിക്കുന്നു. അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ എംബസി ജീവനക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാക്കി. ഇത് പ്രവര്‍ത്തനം തുടരുന്നതിന് തടസമായി.'- തുടങ്ങിയ കാര്യങ്ങളാണ് അഫ്ഗാന്‍ എംബസി കുറിപ്പില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫരീദ് മമുന്ദ്‌സെയുടെ നേതൃത്വത്തിലാണ് ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസി പ്രവര്‍ത്തിച്ചിരുന്നത്. അഷ്‌റഫ് ഗനി സര്‍ക്കാര്‍ നിയമിച്ച ഫരീദ് 2021-ല്‍ താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതിനുശേഷവും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. നയതന്ത്ര പ്രതിനിധിയുടെ ചുമതല താലിബാന്‍ സര്‍ക്കാര്‍ തന്നെ ഏല്‍പ്പിച്ചുവെന്ന അവകാശവാദവുമായി ഇന്ത്യയിലെ അഫ്ഗാന്‍ ട്രേഡ് കൗണ്‍സിലര്‍ ഖാദിര്‍ ഷാ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഖാദിര്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്തും അയച്ചു. എന്നാല്‍ നേതൃസ്ഥാനത്തിന് മാറ്റമില്ലെന്ന് അഫ്ഗാന്‍ എംബസി അറിയിക്കുകയായിരുന്നു.