പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ പുതിയ തലമുറ ഈ പ്രക്രിയയില്‍ എത്രത്തോളം പങ്കാളികളാകുന്നു എന്ന് വിലയിരുത്തുകയാണ് മുരളീ തുമ്മാരുകുടി. യുവാക്കള്‍ കേരളം വിട്ട് പുറം രാജ്യങ്ങളിലേക്ക് കുടിയേറുമ്പോള്‍ അവരുടെ അഭിപ്രായം ആരും ആരായുന്നില്ലെന്നും എന്നാല്‍ അവരെ ശ്രദ്ധിക്കേണ്ട കാലം വരുമെന്നും അദ്ദേഹം പറയുന്നു.
പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പിനെ പറ്റിയുള്ള ചർച്ചകൾ കാണുന്നു.
എന്ത് ആവേശമാണ് ഇരു ഭാഗത്തും.
പോർവിളി, കളിയാക്കൽ, ഹാസ്യം, അപഹാസ്യം, എല്ലാമുണ്ട്.
എന്നെ ചിന്തിപ്പിക്കുന്നത് മറ്റൊന്നാണ്
കേരളത്തിൽ ഇപ്പോൾ രണ്ടു തരം വോട്ടമാർ ഉണ്ട്.
ഒന്ന് കേരളത്തിൽ നിന്ന് രാഷ്ട്രീയത്തെ പറ്റി ചിന്തിച്ച്, ചർച്ചിച്ചു കുത്തി മറയുന്നവർ. മുപ്പത് വയസ്സിന് മുകളിൽ ഉള്ള ആണുങ്ങൾ ആണ് ഇതിൽ ബഹുഭൂരിപക്ഷവും.
രണ്ട്, കേരളത്തിൽ നിന്നും പ്ലസ് റ്റു കഴിയുമ്പോൾ തന്നെ പുറത്തേക്ക് പോകാൻ ശ്രമിക്കുന്നവർ. അതിൽ വിജയം കാണുന്നവർ. ഇരുപത്തി അഞ്ചിന് താഴെ പ്രായമുള്ളവർ, ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ.
അവർ വോട്ട് ചെയ്യുന്നില്ല
ചർച്ചകളിൽ പങ്കെടുക്കുന്നില്ല
ഈ രാഷ്ട്രീയത്തിൽ നിന്നും ചർച്ചകളിൽ നിന്നും അവരുടെ ഭാവിക്ക് ഗുണകരമായ എന്തെങ്കിലും ഉണ്ടാകുമെന്നൊരു പ്രതീക്ഷ അവർ കാണുന്നില്ല.
എങ്ങനെയെങ്കിലും പുറം രാജ്യങ്ങളിൽ എത്തി കിട്ടുന്ന ജോലി എടുത്ത് ജീവിതം തുടങ്ങാൻ ഉള്ള ശ്രമമാണ്.
അവരുടെ ചിന്തകൾ അവർ ആരോടും പറയുന്നില്ല, ആരും അവരോട് ചോദിക്കുന്നുമില്ല. വോട്ട് ചെയ്താൽ പോലും അവർ ഒരു ചെറിയ ശതമാനമേ വരൂ, അപ്പോൾ അവരുടെ അഭിപ്രായങ്ങൾക്ക് രാഷ്ട്രീയ കണക്കു കൂട്ടലിൽ പ്രസക്തിയില്ല.
പക്ഷെ കേരളത്തിന്റെ ഭാവിയാണ് കടന്നു പോകുന്നത്
അവർ കൈ കൊണ്ടല്ല കാലുകൊണ്ടാണ് വോട്ട് ചെയ്യുന്നത്
അവരെ ശ്രദ്ധിക്കേണ്ട കാലം വരും
അതിനിനി അധികം കാലമില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക