പുതുപ്പളളി മണ്ഡലമാണ് കേരളത്തിലെ ഏറ്റവും വികസനം കുറവുളള നിയമസഭാ മണ്ഡലമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വികസനത്തിന്റെ കാര്യത്തിൽ പുതുപ്പളളി 140-ാം സ്ഥാനത്ത് നിൽക്കുന്ന മണ്ഡലമാണെന്നും വി ശിവൻകുട്ടി വിമർശിച്ചു. നേരത്തെ ചാണ്ടി ഉമ്മൻ കണ്ണൂരിലെ വികസനവും പുതുപ്പള്ളിയിലെ വികസനവും താരതമ്യം ചെയ്യാൻ വെല്ലുവിളിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയിക്കാനുള്ള എല്ലാ സാഹചര്യവും പുതുപ്പള്ളിയിലുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ ശക്തമായ പ്രചരണങ്ങളിലേക്ക് കടക്കുകയാണ് സിപിഐഎം. ഇതിന്റെ ആദ്യപടിയെന്ന് നിലയില്‍ സൈബർ ഇടങ്ങളിൽ ഇലക്ഷൻ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. അതികായനായ ഉമ്മന്‍ചാണ്ടിയെ രണ്ടുവട്ടം നേരിട്ടതിന്റെ ആത്മവിശ്വാസവും പരിചയസമ്പത്തും കൈമുതലാക്കിയാണ് ചാണ്ടി ഉമ്മനെതിരെ ജെയ്ക് സി.തോമസ് പുതുപള്ളിയില്‍ മല്‍സരത്തിനിറങ്ങുന്നത്.
അതേസമയം, പുതുപ്പള്ളിയുടെ മേൽവിലാസമായി മാറിയ ഉമ്മൻ ചാണ്ടിയുടെ പിന്തുടർച്ചയ്ക്കായി, അദ്ദേഹത്തിന്റെ ഓർമകളെയും കൂട്ടുപിടിച്ചാണു ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ നിറയുന്നത്. ‘തൃക്കാക്കര മോഡൽ’ പുതുപ്പള്ളിയിലും ആവർത്തിക്കുമെന്നു കോൺഗ്രസ് പറയുന്നു. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രചാരണ തന്ത്രങ്ങള്‍ മെനയുന്നത്.