കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്ന വിഷയത്തിൽ കോൺഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ചടങ്ങ് ബിജെപി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന വസ്തുത എല്ലാവരും തിരിച്ചറിയണമെന്ന് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങളും വ്യക്തമാക്കി. രാമക്ഷേത്ര ഉദ്ഘാടനം ചർച്ച ചെയ്യാനായി മുസ്ലിം ലീഗ് രാഷ്ട്രീയ കാര്യ സമിതി യോഗം ചേർന്നതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
രാമക്ഷേത്ര ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കുന്നതിൽ മുസ്ലിം ലീഗ് അഭിപ്രായം പറയേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തീരുമാനം എടുക്കാനുള്ള ആളുകൾ കോൺഗ്രസിലുണ്ട്. ഒരു ദേശീയ പാര്‍ട്ടി ആയതുകൊണ്ടുതന്നെ അതിന്റേതായ പ്രശ്നങ്ങൾ അവർക്ക് ദേശീയ തലത്തിൽ വിലയിരുത്തേണ്ടി വരും. അവർ സ്വതന്ത്രമായി തീരുമാനം എടുക്കട്ടെ. തീരുമാനം എടുത്ത ശേഷം അവശ്യമെങ്കിൽ വീണ്ടും യോഗം ചേർന്ന് പറയും. ഓരോ പാർട്ടിയും സ്വതന്ത്രമായി തീരുമാനം എടുക്കട്ടെ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ കോൺഗ്രസ് പങ്കെടുത്തേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ക്ഷണം കിട്ടിയ പ്രധാന നേതാക്കൾ പോകില്ലെന്നാണ് വിവരം. ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കുന്ന കാര്യത്തിലും തീരുമാനമായില്ല. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ഘടകങ്ങളോട് പരസ്യ പ്രസ്താവന വേണ്ടെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം.