ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമത് ഒരു സീറ്റുകൂടി വേണമെന്ന വികാരം മുസ്‌ലിം ലീഗിനുളളില്‍ ശക്തമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. നിലവിൽ യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗ് വർഷങ്ങളായി പൊന്നാനിയിലും മലപ്പുറത്തും മാത്രമാണ് മത്സരിക്കുന്നത്. സീറ്റ് ആവശ്യം യുഡിഎഫിനുളളില്‍ ഉന്നയിക്കുന്നതിന് മുന്‍പുളള ഹോംവര്‍ക്കുകള്‍ നടത്തുകയായിരുന്നു പാര്‍ട്ടി എന്നും, പരമ്പരാഗതമായി ലഭിക്കുന്ന 2 സീറ്റ് പോരെന്ന വികാരം പ്രവര്‍ത്തകര്‍ക്കുളളില്‍ ശക്തമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലബാറിലെ ഒരു ലോക്സഭ മണ്ഡലം കൂടിയാണ് ലീഗ് ലക്ഷ്യം വയ്ക്കുന്നത്. വയനാട്, വടകര, കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ സീറ്റുകളിലൊന്ന് കിട്ടിയാൽ ജയിക്കാനാകുമെന്നാണ് ലീഗിന്‍റെ കണക്കുകൂട്ടല്‍. കഴിഞ്ഞ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ മണ്ഡലങ്ങളിൽ ലീഗിന്‍റെ മികച്ച പ്രവർത്തനങ്ങളാണ് കോൺഗ്രസിനെ ഇവിടങ്ങളിൽ വിജയത്തിലേക്ക് നയിച്ചത്. യു.ഡി.എഫിൽ 16 സീറ്റുകളിൽ കഴിഞ്ഞ തവണ കോൺഗ്രസാണ് മത്സരിച്ചത്. കൊല്ലത്ത് ആർ.എസ്.പി.യും കോട്ടയത്ത് കേരള കോൺഗ്രസ് മാണി വിഭാഗവും. കഴിഞ്ഞ തവണ പാലക്കാടോ കാസർകോടോ ലീഗിന് നൽകാൻ ചർച്ചയുണ്ടായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിയമസഭയിൽ 27 സീറ്റുകളിൽ മത്സരിച്ച് 15 ഇടത്ത് ജയിച്ച് യു.ഡി.എഫിലെ രണ്ടാംകക്ഷിയായ പാർട്ടിക്ക് ലോക്‌സഭയിൽ ആനുപാതികമായ പരിഗണന കിട്ടുന്നില്ലെന്ന അതൃപ്തി കഴിഞ്ഞ ദിവസം നടന്ന മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തില്‍വെച്ച് ചില മുതിർന്ന നേതാക്കളടക്കം പങ്കുവെച്ചെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.