പുതുപളളിയില്‍ ചര്‍ച്ച ചെയ്യേണ്ടത് രാഷ്ട്രീയമാണെന്ന് ആസാദ് മലയാറ്റില്‍. ജനങ്ങളും സര്‍ക്കാരും തമ്മിലുളള അടുപ്പവും അകലവും യോജിപ്പും വിയോജിപ്പും ഐക്യവും പ്രതിഷേധവുമാണ് ജനവിധിയില്‍ പ്രതിഫലിക്കേണ്ടതെന്നും ഉപതെരഞ്ഞെടുപ്പുകള്‍ തീര്‍ച്ചയായും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുളള ജനങ്ങളുടെ പ്രതികരണമാവണമെന്നും ആസാദ് മലയാറ്റില്‍ പറഞ്ഞു.
'മത്സരിക്കുന്നത് ആരുടെ മക്കളാണ്, ബന്ധുക്കളാണ് എന്നതല്ല, അവര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടെന്തെന്നും അവരെ ജനം എങ്ങനെ വിലയിരുത്തി വിധി നിശ്ചയിക്കുന്നു എന്നുമാണ് നോക്കേണ്ടത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് ഉപതെരഞ്ഞെടുപ്പ് പ്രയോജനപ്പെടേണ്ടത്. അതിനുളള തയാറെടുപ്പുകളാണ് രണ്ടുപക്ഷത്തും കാണേണ്ടത്. വ്യക്തികേന്ദ്രീകൃതമായ സ്തുതിയോ നിന്ദയോ ജനാധിപത്യ രാഷ്ട്രീയത്തിന് ഗുണകരമാവില്ല'- ആസാദ് ഫേസ്ബുക്കില്‍ കുറിച്ചു.
ആസാദ് മലയാറ്റിലിന്റെ കുറിപ്പ്
പുതുപ്പള്ളിയിൽ ചർച്ച ചെയ്യേണ്ടത് രാഷ്ട്രീയമാണ്. ജനങ്ങളും സർക്കാറും തമ്മിലുള്ള അടുപ്പവും അകലവുമാണ്, യോജിപ്പും വിയോജിപ്പുമാണ്. ഐക്യവും പ്രതിഷേധവുമാണ് ജനവിധിയിൽ പ്രതിഫലിക്കേണ്ടത്. ഉപതെരഞ്ഞെടുപ്പുകൾ തീർച്ചയായും സർക്കാറിന്റെ പ്രവർത്തനങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമാവണം.
ഒരു നിയോജകമണ്ഡലം ദീർഘകാലം ഒരാളുടെ കുത്തകയാവുന്നത് നന്നല്ല. പക്ഷേ, തെരഞ്ഞെടുക്കണോ വേണ്ടയോ എന്നു നിശ്ചയിക്കുന്നത് ജനങ്ങളാണ്. ജനങ്ങൾക്ക് തള്ളാനും കൊള്ളാനും അവകാശമുണ്ട്. ജനാധിപത്യത്തിൽ ജനവിധിയാണ് പ്രധാനം. മത്സരിക്കുന്നത് ആരുടെ മക്കളാണ്, ബന്ധുക്കളാണ് എന്നതല്ല, അവർ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടെന്ത് എന്നും അവരെ ജനം എങ്ങനെ വിലയിരുത്തി വിധി നിശ്ചയിക്കുന്നു എന്നുമാണ് നോക്കേണ്ടത്. ലഭിച്ച അധികാരത്തിന്റെ തണലിൽ സർക്കാർ വേതനം ലഭിക്കുന്ന തസ്തികകളിലും പദവികളിലും സ്വന്തക്കാരെ കുത്തിനിറയ്ക്കുന്നതു പോലെ ജനാധിപത്യത്തിലെ കടന്നുകയറ്റമല്ല അത്.
കുടുംബഭരണത്തിലെ ലോകറിക്കാർഡ് എന്ന് ലോകമാദ്ധ്യമങ്ങൾ വിളിച്ചത് ക്യൂബയെപ്പറ്റിയാണ്. അമ്പതു വർഷമാണ് ഫിദൽ കാസ്ട്രോ എന്ന നേതാവ് ക്യൂബയെ ഭരിച്ചത്. തുടർന്നു വന്നത് അദ്ദേഹത്തിന്റെ സഹോദരൻ റൗൾ കാസ്ട്രോ. രണ്ടുപേരും ക്യൂബൻ വിമോചനപ്പോരാട്ടം നയിച്ചവരാണ്. പക്ഷേ, കുടുംബഭരണമെന്ന ആക്ഷേപം ഉന്നയിക്കുന്നവർക്ക് പതിറ്റാണ്ടുകൾ നീണ്ട ആ കാലയളവ് വിമർശനത്തിന് മതിയായ കാര്യമാണ്. വടക്കൻ കൊറിയയിൽ ഇതിനേക്കാൾ വിചിത്രമാണ് കാര്യങ്ങൾ. കിം ഇൽ സുങ്ങ് കുടുംബത്തിൽനിന്ന് അധികാരം ഒഴിഞ്ഞുപോയിട്ടില്ല. അവിടങ്ങളിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പു നടക്കുന്നുമില്ല. പ്രതിപക്ഷമോ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പോ ഇല്ലാത്ത രാജ്യങ്ങളിലുള്ളത്ര ആപത്ക്കരമല്ല ജനാധിപത്യ സമൂഹത്തിൽ കുടുംബാംഗങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. ഇ എം എസ്സിന്റെ മകൻ തെരഞ്ഞെടുപ്പു രംഗത്തെത്തിയപ്പോൾ ഉയർന്ന പൊരുളില്ലാത്ത വിമർശനങ്ങൾ നാം മറന്നിട്ടില്ല. ഇ എം എസ്സിന്റെ മകനായതുകൊണ്ടല്ല അദ്ദേഹം തോറ്റത്. രാഷ്ട്രീയസാഹചര്യമാണ് നിർണായകം.
സർക്കാറിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് ഉപതെരഞ്ഞെടുപ്പ് പ്രയോജനപ്പെടേണ്ടത്. അതിനുള്ള തയ്യാറെടുപ്പുകളാണ് രണ്ടുപക്ഷത്തും കാണേണ്ടത്. വ്യക്തികേന്ദ്രിതമായ സ്തുതിയോ നിന്ദയോ ജനാധിപത്യ രാഷ്ട്രീയത്തിനു ഗുണകരമാവില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക