വിദേശത്ത് നിന്ന് പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന സർവീസ് ഷെഡ്യൂൾ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി. ഏഴുദിവസത്തെ പട്ടികയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. പട്ടികയില്‍ 64 സര്‍വീസുകളാണ് ഉള്ളത്. ഈ വിമാനങ്ങളിൽ വിവിധ രാജ്യങ്ങളില്‍നിന്നായി 14800 ആളുകളെ തിരിച്ചെത്തിക്കാനാണ് നീക്കം. മേയ് എഴു മുതൽ 64 സർവീസുകളായി ഇത്രയുംപേരെ തിരികെ കൊണ്ടുവരാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അനുമാനിക്കുന്നത്.
അബുദാബിയിൽനിന്ന് കൊച്ചിയിലേക്കും, ദുബായിൽനിന്ന് കോഴിക്കോട്ടേക്കുമാണ് ആദ്യ സര്‍വ്വീസ് ഉണ്ടാകുക. 400 പ്രവാസികള്‍ ആദ്യംതന്നെ കേരളത്തില്‍ എത്തുമെന്ന് സാരം. റിയാദ്, ഖത്തര്‍, ലണ്ടന്‍, സിംഗപ്പൂര്‍, ക്വാലലംപൂർ, സാൻഫ്രാൻസിസ്കോ, മനില, ധാക്ക എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വിമാന സര്‍വീസ് ഉണ്ടാകും. ഏഴു ദിവസത്തെ വിശദമായ ഷെഡ്യൂളാണ് പുറത്തു വിട്ടിരിക്കുന്നത്.
തിരികെവരുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. നാല് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന സംവിധാനം ഒരുക്കും. രോഗലക്ഷണമുള്ളവരെ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ക്വാറന്‍റൈന്‍ സംവിധാനത്തിലേക്ക് മാറ്റും. രോഗം സ്ഥിരീകരിച്ചാല്‍ കോവിഡ് സെന്‍ററുകളിലേക്ക് മാറ്റും. രോഗലക്ഷണമില്ലാത്തവരെ നേരിട്ട് വീടുകളിലേക്ക് അയക്കും. വഴിയില്‍ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ സന്ദര്‍ശിക്കരുത്. വീട്ടിലെത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം.