എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് കെ ടി കുഞ്ഞിക്കണ്ണൻ. പതിനെട്ടുവർഷം ദണ്ഡും പിടിച്ചു നടന്ന ആർഎസ്എസുകാരനായ സുകുമാരൻ നായരുടെ ഗണപതിയാരാധനയ്ക്ക് വിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്ന് കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിന് മനസിലാക്കാവുന്നതേയുളളുവെന്ന് കെ ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു. വിഭജനവും വിദ്വേഷവും ഉണ്ടാക്കാനുളള സംഘപരിവാർ അജണ്ടയിൽ ആ നായരുടെ ഉളളം തിളയ്ക്കുന്നത് സ്വാഭാവികമാണെന്നും സുകുമാരൻ നായരുടേത് വരേണ്യജാതിവർഗീയ ബോധത്തിന്റെ പുളിച്ചുതികട്ടലാണെന്ന് ഏത് നായർക്കും തിയ്യനും പുലയനും മാപ്പിളയ്ക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിന്റെ പന്തിയിലിരുന്നുളള കളിയാണിതെന്നും അതറിഞ്ഞോ അറിയാതെയോ സ്പീക്കർ എ എൻ ഷംസീറിനെതിരെ നിറഞ്ഞാടുന്ന കോൺഗ്രസുകാർ ശബരമല വിവാദക്കാലത്തെന്ന പോലെ ഹിന്ദുത്വത്തിന്റെ വർഗീയധ്രുവീകരണത്തിന് തീ ഊതിപ്പിടിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ ടി കുഞ്ഞിക്കണ്ണന്റെ കുറിപ്പ്
പതിനെട്ടു വർഷം ദണ്ഡും പിടിച്ച് നടന്ന ഒരു ആർഎസ്എസുകാരനായ സുകുമാരൻനായരുടെ ഗണപതിയാരാധനക്ക് വിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്ന് കേരളത്തിലെ ഹിന്ദുമത വിശ്വാസികളുൾപ്പെടെയുള്ള മതനിരപേക്ഷ സമൂഹത്തിന് മനസിലാക്കാവുന്നതേയുള്ളൂ...
വിഭജനവും വിദ്വേഷവുമാണ്ടാക്കാനുള്ള സംഘപരിവാർ അജണ്ടയിൽ ആ നായരുടെ ഉള്ളം തിളക്കുന്നത് സ്വാഭാവികം. സുകുമാരൻ നായരുടേത് വരേണ്യജാതിവർഗീയബോധത്തിൻ്റെ പുളിച്ചു തികട്ടലുകളാണെന്ന് ഏത് നായർക്കും തിയ്യനും പുലയനും മാപ്പിളക്കും മനസിലാവും. മന്നത്ത് പത്മനാഭൻ ഉൾപ്പെടെയുള്ള സമുദായപരിഷ്ക്കരണവാദികൾ അസഹനീയവും അശ്ലീലവുമായി കാണുകയും എതിർക്കുകയും ചെയ്ത ബ്രാഹ്മണാധികാരത്തിൻ്റെ പ്രത്യയശാസ്ത്ര പുനരുജ്ജീവനവുമായി നടക്കുന്ന ആർഎസ്എസിൻ്റെ അജണ്ടയിലാണ് സുകുമാരൻ നായർ കയറി പിടിച്ചിരിക്കുന്നത്.
ആർഎസ്എസിൻ്റെ പന്തിയിലിരുന്നുള്ള കളിയാണിത്. അതറിഞ്ഞോ അറിയാതെയോ ഷംസീറിനെതിരെ നിറഞ്ഞാടുന്ന കോൺഗ്രസുകാർ ശബരിമല വിവാദക്കാലത്തെന്ന പോലെ ഹിന്ദുത്വത്തിൻ്റെ വർഗീയധ്രുവീകരണത്തിന് തീ ഊതി പിടിപ്പിക്കുകയാണ്. സുകുമാരൻനായരെ ഓർത്തല്ല ഹിന്ദുത്വത്തിൻ്റെ സാധ്യതകൾ ഉപയോഗിച്ച് മീൻപിടിക്കാനിറങ്ങുന്ന കോൺഗ്രസുകാരെ ഓർത്താണ് മതനിരപേക്ഷ കേരളം ലജ്ജിക്കേണ്ടത്. അവരെയാണ് ഭയപ്പെടേണ്ടത്.
ഇങ്ങനെ സംഘി അജണ്ടയിൽ കളിച്ച് കളിച്ചാണ് ആസാമിലും മണിപ്പൂരിലും മേഘാലയിലും മിസോറാമിലും ത്രിപുരയിലും ഗോവയിലും യു പി യിലുമെല്ലാം കോൺഗ്രസുകാർ ബിജെപിയായത്. യുപിയിൽ റീത്തബഹുഗുണ മുതൽ ആസാമിൽ ഹിമന്ത് ബിശ്വാസ് ശർമ്മ വരെ. മണിപ്പൂരിൽ ഗോത്ര - ക്രൈസ്തവ ജനതയുടെ രക്തം കുടിച്ച് മരണനൃത്തമാടുന്ന ബീരെൻ സിംഗ് 2016 വരെ കോൺഗ്രസ് നേതാവായിരുന്നല്ലോ...
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക