പുതുപ്പള്ളിയിൽ ഇടതുപക്ഷം മത്സരിക്കരുതെന്നു പറയാന്‍ കോണ്‍ഗ്രസിന് ധാര്‍മ്മികമായി കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 'പല ഇടതുപക്ഷ നേതാക്കൻമാരും മരിച്ചതിനെ തുടര്‍ന്ന് വന്ന തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. രാഷ്ട്രീയ മത്സരമല്ലേ, വ്യക്തികളല്ലല്ലോ' എന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ, ഉമ്മൻചാണ്ടിയോട് ആദരവുണ്ടെങ്കിൽ പുതുപള്ളിയില്‍ എല്‍ഡിഎഫ് മത്സരിക്കരുത് എന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞിരുന്നു. അത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തനിക്ക് അതിനോട് യോജിപ്പില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഉമ്മൻചാണ്ടി മരിച്ചു, പിറ്റേന്ന് തന്നെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കഴിയുമോ. ഇപ്പോൾ സ്ഥാനാർത്ഥിയെകുറിച്ച് പറയേണ്ട സമയമല്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ ഏറ്റവും പെട്ടെന്ന് തന്നെ സ്ഥാനാർത്ഥിയെ കൂട്ടമായി ആലോചിച്ച് തീരുമാനിക്കാൻ കോൺഗ്രസിന് കഴിയും. ഞാനെന്നും പാർട്ടിക്ക് വിധേയനാണ്. എന്റെ പ്രവർത്തന മേഖല കേരളമാണ്. പ്രതിപക്ഷനേതാവാകാൻ മത്സരമില്ല. സതീശൻ തന്നെയാണ് പ്രതിപക്ഷനേതാവ്. സതീശൻ അനിയനാണ്. സതീശന് പൂർണ്ണ പിന്തുണയുണ്ട്. നാളെയും പിന്തുണ നൽകും. പക്ഷേ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ എന്റെ കടമയാണ് ഇത്തരം കാര്യങ്ങൾ പുറത്തുകൊണ്ടുവരികയെന്നത് എന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, ഉമ്മൻചാണ്ടിക്ക് കിട്ടിയ ജനകീയത രാഷ്ട്രീയമായി സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്. സ്ഥാനാർഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽനിന്നായിരിക്കുമെന്നും, കുടുംബം നിർദേശിക്കുന്നയാളെ സ്വീകരിക്കുമെന്നുമായിരുന്നു ആദ്യം കെ സുധാകരന്‍ പറഞ്ഞത്. പിന്നീട് അദ്ദേഹം തിരുത്തി പറഞ്ഞെങ്കിലും ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ തന്നെയാണ് സാധ്യത.