കായംകുളം ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിയിൽ നിന്ന് കൂട്ടരാജി. 21 അംഗ കമ്മിറ്റിയിൽ നിന്ന് 19 പേർ രാജിവെച്ചു. യു പ്രതിഭാ എംഎൽഎയുമായുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് രാജി. കഴിഞ്ഞ ദിവസം ബ്ലോക്ക് കമ്മറ്റി യോഗം ചേർന്ന് രാജിവെക്കാൻ തീരുമാനം എടുത്തിരുന്നു. ഇതിൻ പ്രകാരമാണ് രാജി രേഖാമൂലം നൽകിയത്. രാജിക്കത്ത് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിക്കും പകർപ്പ് സംസ്ഥാന കമ്മറ്റിക്കും അയച്ചിട്ടുണ്ട്. കായംകുളം സി ഐക്കൊണ്ട് തങ്ങളെ അറസ്റ്റ് ചെയ്യിക്കുമെന്ന് പ്രതിഭയുടെ സെക്രട്ടറി ഭീഷണി മുഴക്കിയിരുന്നെന്ന് രാജിക്കത്തിലുണ്ട്. സംഘടനയിൽ പ്രവർത്തിക്കാൻ താൽപര്യമില്ലെന്നും കത്തിൽ പറയുന്നു. രാജിയെ കുറിച്ച് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ എംഎൽഎയുമായുള്ള അഭിപ്രായ വ്യത്യാസവും രാജിക്ക് കാരണമായി ട്ടുണ്ട്. ഡിവൈഎഫ്ഐക്കാരെ വിമർശിച്ച് പ്രതിഭ രംഗത്ത് വന്നതും പ്രശ്നം വഷളാക്കി. കായംകുളം ബ്ലാക്ക് വൈസ് പ്രസിഡന്റ് സാജിദിന്റെ വീട്ടിൽ സിഐ തോക്കുമായി എത്തി പരിശോധന നടത്തിയത് വിവദാമായിരുന്നു. എന്നാൽ സിഐക്കെതിരെ ഇതുവരെ നടപടി എടുത്തില്ല. ഡിവൈഎഫ്ഐ നേതാക്കളെ അപമാനിക്കാൻ പ്രതിഭയുടെ പിന്തുണയോടെയാണ് സിഐ പ്രവർത്തിക്കുന്നതെന്ന് ഡിവൈഎഫ്ഐ രാജിവെച്ചവർ ആരോപിച്ചു.