ഡല്‍ഹി: ഇഴമുറിയാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടങ്ങളും ആളപായവും സംഭവിച്ചതിന് പിറകെ യമുനാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ നാലര പതിറ്റാണ്ടിനുശേഷം ആദ്യമാണ് ഇത്രയധികം ഉയര്‍ന്ന തോതില്‍ യമുനയില്‍ വെള്ളം പൊങ്ങുന്നത്. ഇതേതുടര്‍ന്ന് ഡല്‍ഹിയുടെ പലഭാഗങ്ങളും പ്രളയ ഭീഷണിയിലാണ്. ഈ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചു.
ജലനിരപ്പിന്റെ അപകട സൂചിക 207. 72 ആണ്. നിലവില്‍ യമുനയിലെ ജലനിരപ്പ് 207. 55 ആയി ഉയര്‍ന്നുകഴിഞ്ഞു. ഇന്ന് അര്‍ദ്ധരാത്രിയോടെ ജലനിരപ്പ് അപകട സൂചികയായ 207. 72 മറികടക്കാന്‍ സാധ്യതയുള്ളതായാണ് കണക്കാക്കുന്നത്. കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഹരിയാനയില്‍ ഹത്‌നികുണ്ഡ് അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയതാണ് യമുനയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്. പ്രളയ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിശി മറുലെന അറിയിച്ചു. ഇതിനകം തന്നെ പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായും മന്ത്രി അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉത്തരേന്ത്യയില്‍ കനത്ത മഴയില്‍ ഇതിനകം 37 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പല സ്ഥലങ്ങളിലും പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ഹിമാചല്‍, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കനത്ത ജാഗ്രത പുലര്‍ത്താനും പരമാവധി വീടുകളില്‍ തന്നെ കഴിയാനുമാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.