നിരവധി വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനോട് നേരിട്ട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശം. ജൂലൈ 18 ന് ഹാജരാകണമെന്നാണ് ഡൽഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഡബ്ല്യുഎഫ്‌ഐ നേരത്തേ സസ്‌പെൻഡ് ചെയ്ത അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറും ഒപ്പം ഹാജരാവണം. പ്രതികള്‍ക്കെതിരെ നടപടിയെടുക്കാൻ മതിയായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ബ്രിജ് ഭൂഷണെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതിയിൽ ഒരു കേസും മറ്റ് വനിതാ താരങ്ങൾ നൽകിയ പരാതിയിൽ മറ്റൊരു കേസുമായിരുന്നു കൊണാട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതിരുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. എന്നാല്‍ പ്രായപൂർത്തിയാകാത്ത ഗുസ്തിതാരം മൊഴി മാറ്റിയതോടെ പോക്സോ കേസ് ദുര്‍ബലപ്പെട്ടു. പ്രായപൂർത്തിയാകാത്ത ഗുസ്തിതാരം മൊഴി മാറ്റിയത് കടുത്ത സമ്മർദം മൂലമാണെന്ന് സാക്ഷി മാലിക് പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിലവില്‍ 'സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ'ക്കെതിരെയുള്ള ഐപിസി 354 സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം), 354A (ലൈംഗിക പീഡനം) വകുപ്പുകൾ പ്രകാരമാണ് സിംഗിനും തോമറിനുമെതിരെ കേസെടുത്തിരിക്കുന്നത്. ഇതുകൂടാതെ, സിങ്ങിനെതിരെ ഐപിസി 354D (പിന്തുടരല്‍) പ്രകാരവും തോമറിനെതിരെ 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 109 വകുപ്പുകൾ പ്രകാരവും കേസുണ്ട്.