ഇംഫാല്‍: മണിപ്പൂർ കലാപം നിയന്ത്രിക്കുന്നതിൽ അമ്പേ പരാജയപ്പെട്ട മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജി സന്നദ്ധത പിൻവലിച്ചു. ജനങ്ങള്‍ക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടമായെന്ന് കരുതിയാണ് രാജിക്ക് മുതിര്‍ന്നതെന്നും രാജ്ഭവനിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ ജനം തന്നെ തടഞ്ഞ് തന്നിലുള്ള വിശ്വാസം പ്രകടിപ്പിച്ചുവെന്നും ഇതാണ് രാജി തീരുമാനത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിച്ചതെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്ത് പലയിടത്തും ബിജെപി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും കോലങ്ങള്‍ കത്തിച്ചു. മണിപ്പൂരിനായി ഇത്രയും പ്രവർത്തിച്ചിട്ടും ആ ആക്രമണങ്ങൾ കണ്ടപ്പോൾ വേദന തോന്നുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ ബിരേന്‍ സിംഗ് പരാജയപ്പെട്ടെന്ന പ്രതിപക്ഷ വിമര്‍ശവും ശക്തമാണ്. ബിരേന്‍ സിങ് രാജിവയ്ക്കണമെന്ന ആവശ്യത്തിൽ കോണ്ഗ്രസ് ഉറച്ചു നിൽക്കുകയാണ്. സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോൺഗ്രസിന്റെ പാർലമെൻററി നയരൂപീകരണ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ജയറാം രമേശ്, മണിപ്പൂർ വിഷയത്തിൽ ചർച്ച വേണമെന്ന ആവശ്യം ആവർത്തിച്ചു. പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ പുലർത്തുന്ന മൗനം വെടിയണം. പാർലമെന്റ് സമിതി മണിപ്പൂർ സംഘർഷം ചർച്ച ചെയ്യണം. പാർലമെന്റിന്റെ ആഭ്യന്തര കമ്മിറ്റിയിൽ ഈ വിഷയത്തിന്മേൽ ചർച്ച വേണമെന്നാവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചിട്ടില്ല.
മെയ് മൂന്നിന് സംസ്ഥാന വ്യാപകമായി ആരംഭിച്ച സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. 130 പേര്‍ കൊല്ലപ്പെട്ട അസാധാരണ സാഹചര്യമാണ് മണിപ്പൂരില്‍ നിലനില്‍ക്കുന്നത്. സംഘർഷവുമായി ബന്ധപ്പെട്ട് ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തു. അക്രമകാരികളിൽ നിന്ന് ആകെ 1100 തോക്കുകളും 250 ബോംബുകളും, 13000 ത്തിലേറെ സ്ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്.