ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ ഐക്യനീക്കത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ യോഗം ജൂലൈ 13നും -14നും ബംഗളൂരുവില്‍ നടക്കും. എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ പാർടികളുടെ ആദ്യ സംയുക്ത യോഗം കഴിഞ്ഞയാഴ്‌ച്ച പട്‌നയിലാണ് ചേർന്നത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിളിച്ചുചേർത്ത യോഗത്തിൽ ബിജെപിക്കെതിരായി ദേശീയതലത്തിൽ യോജിച്ചുനീങ്ങാൻ പ്രതിപക്ഷ പാർട്ടികൾ ഏകകണ്‌ഠമായി തീരുമാനമെടുത്തിരുന്നു. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ആശയങ്ങൾ സംരക്ഷിച്ച് ഒന്നിച്ചു നിൽക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഏകാധിപത്യ സർക്കാർ വീണ്ടും വന്നാൽ ഇന്ത്യ പിന്നെയുണ്ടാവില്ലെന്നും എല്ലാവരും ഒരുമിച്ച് നിന്ന് ബിജെപിയെ എതിര്‍ക്കണമെന്ന് മമത ബാനര്‍ജിയും ആവശ്യപ്പെട്ടിരുന്നു. രണ്ടാം പ്രതിപക്ഷ സമ്മേളനം ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ ചേരമെന്നായിരുന്നു ആദ്യം ധാരണയായത്. എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം നേരിടേണ്ടിവന്ന കര്‍ണാടകയിലേക്ക് പ്രതിപക്ഷ സമ്മേളനം മാറ്റുകയായിരുന്നു. പട്‌ന യോഗത്തിൽ 15 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. ബംഗളൂരുവിലെ യോഗത്തിൽ കൂടുതൽ പാർട്ടികൾ എത്തിച്ചേരുമെന്നാണ് സൂചന.