''വിചാരധാര" ഇന്ത്യൻ ദേശീയതയുടെ ആധാരശിലയായി മാറുന്നതോടെ മതേതര ഭാരതത്തിൻ്റെ മരണമണിയാണ് മുഴങ്ങുകയെന്ന് കെ ടി ജലീല്‍ എം എല്‍ എ. ഗുജറാത്തിൽ മുസ്ലിങ്ങളാണ് വംശഹത്യക്കിരയായത്. ത്രിപുരയിലും ബംഗാളിലും കമ്മ്യൂണിസ്റ്റുകാർ ക്രൂരമാംവിധം വേട്ടയാടപ്പെട്ടു. ഇപ്പോഴിതാ മണിപ്പൂരിൽ ക്രൈസ്തവർ പൈശാചികമെന്നോണം ഫാഷിസത്തിൻ്റെ രുചിയറിഞ്ഞിരിക്കുന്നു. നിസ്സംഗതയും സന്ധിയാകലും തുടർന്നാൽ ദളിതുകളും പിന്നോക്കക്കാരുമാകും മതാന്ധകരുടെ അടുത്ത ഉന്നമെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഗുജറാത്ത്-ത്രിപുര-മണിപ്പൂർ: ഇനിയെങ്ങോട്ട്?
ഗുജറാത്തിൽ മുസ്ലിങ്ങളാണ് വംശഹത്യക്കിരയായത്. ത്രിപുരയിലും ബംഗാളിലും കമ്മ്യൂണിസ്റ്റുകാർ ക്രൂരമാംവിധം വേട്ടയാടപ്പെട്ടു. ഇപ്പോഴിതാ മണിപ്പൂരിൽ ക്രൈസ്തവർ പൈശാചികമെന്നോണം ഫാഷിസത്തിൻ്റെ രുചിയറിഞ്ഞിരിക്കുന്നു. നിസ്സംഗതയും സന്ധിയാകലും തുടർന്നാൽ ദളിതുകളും പിന്നോക്കക്കാരുമാകും മതാന്ധകരുടെ അടുത്ത ഉന്നം. ഭൃന്ദാ കാരാട്ടും അരുന്ധതി റോയിയും ടീസ്റ്റ സെറ്റൽവാദും ഉയർത്തുന്ന മുന്നറിയിപ്പുകൾ ജലരേഖകളായി പരിണമിച്ചാൽ രാജ്യം അധികം വൈകാതെ വർഗ്ഗീയ ഭ്രാന്തൻമാരുടെ കരാള ഹസ്തങ്ങളിൽ അമർന്ന് ചാമ്പലാകും.
''വിചാരധാര" ഇന്ത്യൻ ദേശീയതയുടെ ആധാരശിലയായി മാറുന്നതോടെ മതേതര ഭാരതത്തിൻ്റെ മരണമണിയാണ് മുഴങ്ങുക. ലോകത്തെവിടെയും വർത്തമാന ഇന്ത്യയിലേതു പോലെ മത-മതേതര ന്യൂനപക്ഷങ്ങൾ ഇത്രമേൽ ക്രൂശിക്കപ്പെടുന്ന മറ്റൊരു നാട് വേറെ ഉണ്ടാകില്ല. ഒരു ഉറുമ്പിനെപ്പോലും നോവിക്കരുതെന്ന് പഠിപ്പിക്കുന്ന ഹൈന്ദവ സനാതന മൂല്യങ്ങളല്ല ഇതിനെല്ലാം കാരണക്കാരായ സംഘികൾ നെഞ്ചേറ്റിയിരിക്കുന്നത്. ലോകത്തൊരു മുസ്ലിം-ക്രൈസ്തവ ഭൂരിപക്ഷ രാജ്യത്തും അവിടങ്ങളിലെ ഹൈന്ദവ-ബൗദ്ധ-ജൈന-സിക്ക് മതവിഭാഗക്കാർ വിശ്വാസത്തിൻ്റെ പേരിൽ ആൾക്കൂട്ട ആക്രമണങ്ങൾക്ക് വിധേയരാകുന്നതായി കേട്ടുകേൾവിയില്ല. ആരെയും ''ജയ് യേശു"വെന്നോ "ജയ് അല്ലാഹു അക്ബറെന്നോ'' വിളിപ്പിക്കുന്നതായും അറിവില്ല. പശുവിൻ്റെ പേരുപറഞ്ഞ് മനുഷ്യരുടെ ജീവനെടുക്കുന്ന ഏർപ്പാട് ഒട്ടകത്തിൻ്റെ പേരിലോ കുതിരയുടെ പേരിലോ എവിടെയും നടക്കുന്നില്ല.
കണ്ണും കാതും ലോകത്തിനു നേർക്ക് കൂർപ്പിച്ചുവെച്ചിരുന്നാൽ സംഘി ഫാഷിസ്റ്റുകളുടെ തനിനിറം നമുക്ക് ബോദ്ധ്യമാകും. അക്രമം ഒന്നിനും പരിഹാരമല്ല. സമാധാനവും ശാന്തിയുമാണ് മനുഷ്യകുലത്തിന് അഭികാമ്യം. സ്നേഹവും സൗഹൃദവുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. മതത്തിൻ്റെയും വംശീയതയുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പേരിലുള്ള സംഘർഷങ്ങളും സംഘട്ടനങ്ങളും ഏറ്റവും വലിയ ദൈവ നിന്ദയാണ്. മനുഷ്യ ജീവനോളം വില അണ്ഡകഠാഹത്തിൽ മറ്റൊന്നിനുമില്ല. മനുഷ്യനും പ്രപഞ്ചവുമാണ് പരമമായ സത്യം. അവനാണ് ലോകത്തിൻ്റെ കേന്ദ്രബിന്ദു. വേദഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തിയതും അതുതന്നെ.