ഈ ദിവസങ്ങളിൽ ഞാൻ വീണ്ടും കൊണ്ടപ്പള്ളി കോടേശ്വരമ്മയെ ഓർക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ഞാൻ അവരെ കുറിച്ച് എഴുതിയിരുന്നു.
1918ൽ ആന്ധ്രയിലെ പാമുരുവിലാണ് അവർ ജനിച്ചത്. 2018 ൽ വിശാഖപട്ടണത്ത് മരിച്ചു. നൂറ് വർഷങ്ങൾ നീണ്ട ജീവിതത്തിൽ അവർ സ്വാതന്ത്ര്യ സമരം, സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനങ്ങൾ, കമ്മ്യൂണിസ്റ്റ്, നക്സലൈറ്റ്, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ എല്ലാറ്റിന്റെയും ഭാഗമായി പ്രവർത്തിച്ചു , ജീവിച്ചു. ഒമ്പതാമത്തെ വയസ്സിൽ വിവാഹിതയായി. ഭർത്താവ് പെട്ടെന്ന് മരിച്ചു പോയി. പത്താമത്തെ വയസ്സിൽ യോഗങ്ങളിൽ പാട്ടു പാടിക്കൊണ്ട് സ്വാതന്ത്ര്യ സമരത്തിൽ സജീവമായി. പത്തൊമ്പതാമത്തെ വയസ്സിൽ അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന കൊണ്ടപ്പള്ളി സീതാരാമയ്യയെ കല്യാണം കഴിച്ചു. ( പിന്നീട് പീപ്പിൾസ് വാർ ഗ്രൂപ്പ് സ്ഥാപിച്ച നക്സലൈറ്റ് നേതാവ് കൊണ്ടപ്പള്ളി സീതാരാമയ്യ). തെലങ്കാനാ സമരത്തിൽ സജീവമായി പങ്കെടുത്തു. വീട്ടിൽ നിന്നും കുട്ടികളിൽ നിന്നും അകന്ന് നിരവധി വർഷങ്ങൾ ഒളിവിൽ കഴിയേണ്ടി വന്നു. പി. സുന്ദരയ്യ വളരെ പ്രിയപ്പെട്ട സഖാവായിരുന്നു. പിന്നീട് ഭർത്താവ് ഇവരെ വിട്ട് വേറൊരു ബന്ധത്തിലേക്ക് പോയി. ഒറ്റക്ക് , AIR ൽ പാട്ടുപാടിയും , കഥകളെഴുതിയും കിട്ടുന്ന തുച്ഛവരുമാനം കൊണ്ട് പഠിച്ച് മുപ്പത്തിയഞ്ചാമത്തെ വയസ്സിൽ മെട്രിക്കുലേഷൻ പാസായി. ആ കിട്ടുന്ന പൈസയിൽ നിന്ന് മാസം തോറും പത്ത് രൂപ വീതം സി പി എമ്മിനും സി പി ഐ ക്കും അയച്ചു കൊടുത്തു , സുന്ദരയ്യ വന്ന് ചീത്ത പറഞ്ഞ് നിർത്തിക്കുന്നതു വരെ . പിന്നീട് കാക്കിനാഡ പോളി ടെക്ക്നിക്ക് കോളേജിൽ ഹോസ്റ്റൽ മേട്രണായി ജോലി കിട്ടി. രണ്ട് മക്കൾ കരുണയും ചന്ദ്രശേഖറും ദുരൂഹ സാഹചര്യങ്ങളിൽ മരണപ്പെട്ടു. രണ്ട് പേരും നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു. ചന്ദ്രശേഖറിന്റെ മരണം പോലീസിന്റെ കൊലപാതകമായിരുന്നു. കൊണ്ടപ്പള്ളി സീതാരാമയ്യയെ അയാളുടെ പാർട്ടി പിന്നീട് പുറത്താക്കി. ഭാഗ്യത്തിന് അവസാന കാലത്ത് അയാൾക്ക് മറവി രോഗം ബാധിച്ചിരുന്നു. അയാളുടെ ശവസംസ്ക്കാര ചടങ്ങിൽ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് , അക്ഷരാർത്ഥത്തിൽ തന്നെ, പങ്കെടുത്തത്.
കോടേശ്വരമ്മ താമസിച്ചിരുന്നത് ഒരു വൃദ്ധ സദനത്തിലായിരുന്നു. വിജയവാഡയിലെ Chandra Rajeswara Rao Old Age Home ൽ . തൊണ്ണൂറ് വയസ്സിനു ശേഷം പേരക്കുട്ടി, മരിച്ച കരുണയുടെ മകൾ, വന്ന് നിർബന്ധിച്ച് ഏതാണ്ട് ബലം പ്രയോഗിച്ചാണ് അവരെ അവിടെ നിന്ന് വീട്ടിലേക്ക് കൊണ്ടു പോയത്. 2012 ൽ അവരുടെ ആത്മകഥ നിർജന വാരിധി Nirjana Varidhi തെലുങ്കിൽ പ്രസിദ്ധീകരിക്കപ്പെട്ടു. വലിയ രീതിയിൽ , വൈകാരികമായി, കണ്ണീരോടെ മനുഷ്യർ ആ പുസ്തകത്തെ സ്വീകരിച്ചു. ചരിത്രത്തോടൊപ്പം ജീവിച്ച, ചരിത്രം മറന്നു പോയ , ഒരു സ്ത്രീ തങ്ങളുടെയിടയിൽ നിശ്ശബ്ദയായി ഉണ്ടെന്ന് ലോകം ഞെട്ടലോടെ അറിഞ്ഞു. ആ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ The Sharp Knife of Memory ,ഓർമ്മയുടെ മൂർച്ചയുള്ള കത്തി, എന്ന പേരിൽ പിന്നീട് പുറത്തിറങ്ങി.
ആ പുസ്തകം വായിച്ചാണ് കോടേശ്വരമ്മയെ ഞാൻ അറിഞ്ഞത്. അത് വായിക്കുമ്പോൾ ഞാനും പലപ്പോഴും കരഞ്ഞു. മലയാളികൾക്ക് കോടേശ്വരമ്മയെ അറിയില്ലെങ്കിലും കോടേശ്വരമ്മക്ക് മലയാളത്തെ അറിയാമായിരുന്നു. മരിച്ച മകനെ കുറിച്ച് എഴുതുമ്പോൾ അവർ നമ്മുടെ രാജനെ ഓർത്തു.
ഒരിക്കൽ കടുത്ത ഏകാന്തതയിൽ, മരണത്തെ കുറിച്ച് ആലോചിച്ച നാളുകളിൽ അവരോട് സുന്ദരയ്യ പറഞ്ഞു, നീ മരിക്കരുത് . ഒന്നും ചെയ്യേണ്ട . വെറുതെ ജീവിച്ചിരുന്നാൽ മതി. ലോകത്തിന് നിന്നെ പോലുള്ളവരുടെ ആവശ്യമുണ്ട്. നൂറ് വർഷങ്ങൾ ജീവിച്ച ഒരു സ്ത്രീ, അവരുടെ കുട്ടിക്കാലത്തും , മരിക്കുന്നതിന് മുമ്പുള്ള ചുരുങ്ങിയ വർഷങ്ങളിലും മാത്രമാണ് അവർ വീട്ടിൽ താമസിച്ചത്. ബാക്കി കാലം മുഴുവൻ അവർ വിശാലവും അനാഥവുമായ ലോകത്തിലായിരുന്നു. പാർട്ടി കമ്യൂണുകൾ, ഒളിവിടങ്ങൾ, അനാഥ മന്ദിരങ്ങൾ, വൃദ്ധ സദനങ്ങൾ .... അവർക്ക് carry ചെയ്യാൻ ഒരു house, home ഒന്നും ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ അത് അവർ എന്നേ ഉപേക്ഷിച്ച് കഴിഞ്ഞിരുന്നു.